ദത്ത് വിവാദത്തിൽ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട്
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും (സി.ഡബ്ളിയു.സി) ഗുരുതര വീഴ്ചയുണ്ടായതായി വനിതാ ശിശുവികസന ഡയറക്ടർ ടി.വി അനുപമയുടെ റിപ്പോർട്ട്. ദത്ത് നൽകലുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളിലുണ്ടായ പിഴവുകളും അട്ടിമറിശ്രമങ്ങളും വ്യക്തമാക്കുന്ന റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. കുഞ്ഞിന്റെ അമ്മയായ അനുപമ പരാതിയുമായി എത്തിയശേഷവും ദത്ത് നടപടി തുടർന്നത് പ്രധാന വീഴ്ചയാണ്. ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി, ഇതിന് കൂട്ടുനിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി, കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ നിയമ നടപടിക്ക് മുതിരാതിരുന്ന പേരൂർക്കട പൊലീസ് എന്നിവയ്ക്കെതിരെ ഗൗരവമായ പരാമർശങ്ങളുണ്ട്.
അമ്മയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ അഡോപ്ഷൻ കമ്മിറ്റി ചേർന്ന് ആന്ധ്രാ ദമ്പതികളോട് കുട്ടിയെ തിരിച്ചെത്തിക്കാൻ പറയേണ്ടതായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് ഏഴിനാണ് കുഞ്ഞിനെ ആന്ധ്രാദമ്പതികൾക്ക് നൽകിയത്. 11ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവുമായി അനുപമ ശിശുക്ഷേമ സമിതിയിലെത്തി. 2020 ഒക്ടോബർ 22നാണ് തന്റെ കുഞ്ഞിനെ തട്ടിപ്പറിച്ച് കൊണ്ടുപോയതെന്നും അന്നുരാത്രി 12.30ന് കിട്ടിയ കുഞ്ഞായിരിക്കും തന്റേതെന്നും അനുപമ അറിയിച്ചെങ്കിലും സമിതി ഒക്ടോബർ 23ന് കിട്ടിയ രണ്ടാമത്തെ കുട്ടിയെയാണ് കാണിച്ച് കൊടുത്തത്. ഒക്ടോബർ 22ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് ദത്ത് പോയെന്നും ഇനി ഒന്നും ചെയ്യാനാവില്ലെന്നും അനുപമയെ അറിയിച്ചു. എന്നാൽ അനുപമ എത്തിയ ശേഷമാണ് ദത്ത് സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കുടുംബ കോടതിയിൽ ഫയൽ ചെയ്തത്. കോടതിയിൽ നിന്നും സമിതിയിൽ നിന്നും കിട്ടിയ ഈ രേഖകൾ റിപ്പോർട്ടിൽ തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റ് കണ്ടെത്തലുകൾ
ഒക്ടോബർ 22ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് അനുപമയുടേതാണെന്ന് അറിഞ്ഞിട്ടും ആന്ധ്രയിലെ ദമ്പതികളെ അറിയിച്ച് തിരികെ കൊണ്ടുവന്ന് ഡി.എൻ.എ പരിശോധനയ്ക്ക് മുതിരാതെ ദത്ത് സ്ഥിരപ്പെടുത്താനുളള നടപടികളിലേക്ക് ശിശുക്ഷേമ സമിതി കടന്നു.
പത്രപ്പരസ്യം കണ്ടശേഷം അനുപമയുടെ ഭർത്താവ് അജിത്ത് പലതവണ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ കണ്ടെങ്കിലും രേഖകളിൽ അതില്ല. സമിതി രജിസ്റ്ററിൽ ഒരുഭാഗം ചുരണ്ടി മാറ്റിയ നിലയിൽ.
യഥാസമയം പൊലീസ് അന്വേഷണവും നടപടികളും ഉറപ്പാക്കുന്നതിൽ ബോധപൂർവമോ അല്ലാതെയോ ഉള്ള പിഴവുകൾ ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |