ഡി.ഐ.ജിയുടെ വാഹനം തടഞ്ഞ് കേടു വരുത്തി
ആലുവ: നിയമവിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ ആരോപണ വിധേയനായ ആലുവ സി.ഐ സി.എൽ. സുധീറിനെ സർവീസിൽ നിന്നു പുറത്താക്കണമെന്നും ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കുത്തിയിരിപ്പ് സമരം ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനെ സംഘർഷ ഭൂമിയാക്കി.
രാവിലെ ഒമ്പത് മണിയോടെ സ്റ്റേഷനിലെത്തിയ അൻവർ സാദത്ത് എം.എൽ.എ കുത്തിയിരിപ്പ് ആരംഭിക്കുകയായിരുന്നു. പിന്നാലെ ബെന്നി ബഹന്നാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ജെബി മേത്തർ ഹിഷാം തുടങ്ങി ജനപ്രതിനിധികളും പ്രവർത്തകരും പങ്കാളികളായി.
ഉച്ചയോടെ ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, എസ്.പി കെ. കാർത്തിക് എന്നിവർ വന്ന കാർ ഗേറ്റിന് സമീപം തടഞ്ഞു. ബലംപ്രയോഗിച്ച് സമരക്കാരെ നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ കാറിന്റെ ഫ്ളാഗ് പോസ്റ്റ് വളഞ്ഞു. ഡി.ഐ.ജിയും എസ്.പിയും കാറിൽ നിന്നിറങ്ങി പൊലീസ് വലയത്തിൽ സ്റ്റേഷനിലേക്ക് നടന്നുകയറി.
രണ്ട് മണിയോടെ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമായത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെയാണ് ആദ്യം നീക്കാൻ മുതിർന്നത്. ബലപ്രയോഗത്തിലും ലാത്തിയടിയിലും ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് (41), പി.കെ. നൗഷാദ് (43),വി.പി. ജിൻസൻ (43) തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 6.30ഓടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിനെ പൊലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ കവാടത്തിൽ തടഞ്ഞതും പൊലീസുമായി ഉന്തിനും തള്ളിനും കാരണമായി. നെയിം കാർഡ് മാറ്റി വച്ച് ഒരു സി.ഐയാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് സമരക്കാർ ആരോപിച്ചു. കുത്തിയിരിപ്പ് തുടർന്നതിനാൽ ഡി.ഐ.ജിയും എസ്.പിയും സ്റ്റേഷനിൽ രാത്രിയും കുടുങ്ങിയിരിക്കുകയാണ്. സ്റ്റേഷന്റെ ഗേറ്റ് പൊലീസ് പൂട്ടിയതിൽ പ്രകോപിതരായ സമരക്കാർ ഗേറ്റ് ചാടിക്കടന്നും തള്ളിത്തുറന്നും അകത്തുകയറി.
യു.ഡി.എഫ് ഘടകകക്ഷികളും സമരത്തിനെത്തി. സ്റ്റേഷന് മുമ്പിൽ സി.ഐയുടെ കോലം കത്തിച്ചു. പുറത്തേക്ക് പോയ ജീപ്പിൽ സിഐ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് പ്രവർത്തകർ വാഹനം തടഞ്ഞതും സംഘർഷമുണ്ടാക്കി. റോഡിൽ പ്രവർത്തകർ നിറഞ്ഞ് കവിഞ്ഞതോടെ ഗതാഗതം നിലച്ചു. പമ്പ് കവലയിൽ നിന്ന് പവർഹൗസ് വരെയുള്ള ഗതാഗതം പൊലീസ് തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |