ചണ്ഡിഗഡ്:പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ വീണ്ടും പാർട്ടി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തി. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അധിക്ഷേപിച്ച സംഭവങ്ങൾക്കുമേൽ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ എത്രയുംപെട്ടെന്ന് പരസ്യമാക്കിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നാണ് സിദ്ദുവിന്റെ ഇപ്പോഴത്തെ ഭീഷണി. നേരത്തേ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോഴും സിദ്ദു ഇതേ ആവശ്യവുമുയർത്തി രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പടലപ്പിണക്കം രൂക്ഷമായതോടെ അമരീന്ദർ സിംഗ് രാജിവയ്ക്കുകയും പാർട്ടിയിൽ നിന്നുതന്നെ പുറത്തുപോവുകയും ചെയ്തു.
മയക്കുമരുന്ന് നിർമാർജനം വാഗ്‌ദാനം ചെയ്‌താണ് പാർട്ടി അധികാരത്തിൽ എത്തിയതെന്നും അതിനാൽ അതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അറിയാൻ ജനങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് സിദ്ദുവിന്റെ വാദം. റിപ്പോർട്ടുകൾ പരസ്യമാക്കുന്നതിൽ കോടതി എതിർപ്പറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിദ്ദുവിന്റെ പുതിയ നീക്കം സംസ്ഥാനത്ത് പാർട്ടിക്ക് തുടർ ഭരണം കിട്ടാനുള്ള സാദ്ധ്യത ഏതാണ്ട് പൂർണമായി തന്നെ ഇല്ലാതാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അമരീന്ദർ രാജിവയ്ക്കുന്നതിന് മുമ്പുനടത്തിയ ചില അഭിപ്രായ സർവേകളിലും കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തില്ലെന്ന് സൂചന ലഭിച്ചിരുന്നു. ആ ആദ്മി പാർട്ടിക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്നും സർവേകൾ പറഞ്ഞിരുന്നു.
പാർട്ടി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രി കസേര ഉറപ്പിക്കുക എന്നതാണ് സിദ്ദുവിന്റെ തന്ത്രമെന്നാണ് വിലയിരുത്തുന്നത്. ഇത് പാർട്ടി നേതൃത്വത്തിനും വ്യക്തമായി അറിയാം. അമരീന്ദറിനെ രാജിവയ്പ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്താം എന്നതായിരുന്നു ആദ്യത്തെ കണക്കുകൂട്ടൽ. എന്നാൽ ചനിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ അതുപാളി. സംസ്ഥാന പൊലീസ് മേധാവിയെയും അഡ്വക്കേറ്റ് ജനറലിനെയും നിയമിക്കുന്നതിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും അതും തള്ളി.ഇതോടെ പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്നായിരുന്നു ഭീഷണി. ഇതും നേതൃത്വം കാര്യമായി എടുത്തില്ല. അപ്പോഴാണ് പുതിയ നീക്കവുമായി എത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പാർട്ടിക്ക് സിദ്ദു കടുത്ത തലവേദനയാണ് ഉയർത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |