ഇടുക്കി: സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കാൻ ലഭിച്ച പണം തട്ടിയെടുത്ത് പണി പൂർത്തിയാക്കാതെ കരാറുകാരൻ കബളിപ്പിച്ചതോടെ നിത്യദുരിതത്തിലായി ഗൗരി അമ്മൂമ്മ.
എൺപത്തിമൂന്നുകാരി മുരിക്കാശേരി തേക്കിൻതണ്ട് പുല്ലായിക്കുന്നേൽ ഗൗരി കുഞ്ഞൂഞ്ഞ്, ഭർത്താവ് മരിച്ചശേഷം 15 വർഷമായി ഒറ്റയ്ക്കാണ് താമസം. മക്കളെല്ലാം വിവാഹം കഴിച്ച് വേറെയാണ്.
നാൽപ്പത് വർഷം കൂലിപ്പണിയെടുത്ത് നിർമ്മിച്ച വീടാണ് 2018ലെ പ്രളയത്തിൽ ഒരു മൺകൂനയായത്. അന്ന് ആശുപത്രിയിലായതിനാൽ ഗൗരിഅമ്മൂമ്മ രക്ഷപ്പെട്ടു. വില്ലേജ് ഓഫീസറുടെയും പഞ്ചായത്തിന്റെയും കാരുണ്യം കൊണ്ട് ലൈഫ് പദ്ധതിയിൽ സ്ഥലം വാങ്ങി വീട് വയ്ക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു. ആറ് ലക്ഷം രൂപയ്ക്ക് 10 സെന്റ് വാങ്ങി.വീട് പണിയാൻ പഞ്ചായത്ത് മെമ്പറുടെ സഹായത്തോടെ ജിമ്മി പൗലോസ് എന്ന കരാറുകാരനെ ഏർപ്പാടാക്കി. അവസാന ഗഡുവായ ഒന്നരലക്ഷം രൂപ വാങ്ങിയ ഇയാൾ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. വീടിന്റെ മേൽത്തട്ട് പ്ലാസ്റ്റർ ചെയ്തില്ല. മഴയിൽ ചോർന്ന് ഭിത്തി നനയുന്നു. താമസിയാതെ അകത്തെ മുറികളും ചോരും. തറയും ഭിത്തിയും തേപ്പ് പൂർത്തീകരിച്ചില്ല. ബാത്ത്റൂമിൽ ഓവുചാല് നിർമ്മിച്ചില്ല. ഗൗരി അമ്മൂമ്മയുടെ പരാതിയെ തുടർന്ന് പൊലീസാണ് കരാറുകാരനെക്കൊണ്ട് ഓവുചാൽ നിർമ്മിച്ചത്. തറയ്ക്ക് സ്ലോപ്പിടാത്തതിനാൽ വെള്ളം മുറിക്കകത്തേക്ക് ഒഴുകും. കുളി കഴിഞ്ഞ് വെള്ളം കപ്പിൽ കോരിയാണ് കളയുന്നത്.
അമ്പതിനായിരം രൂപ കൂടി നൽകിയാൽ പണി തീർക്കാമെന്നാണ് കരാറുകാരന്റെ മറുപടി.
പഞ്ചായത്തിൽ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ല. പരാതി അന്വേഷിക്കാനെത്തിയവർ അമ്മൂമ്മയുടെ കണ്ണീര് കാണാതെ മടങ്ങി. ഈ പ്രായത്തിലും വീടുകളിൽ ജോലി ചെയ്തും പലരുടെയും സഹായത്താലും കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഗൗരി അമ്മൂമ്മ ജീവിക്കുന്നത്. ഇതിൽ നിന്ന് മിച്ചംപിടിച്ച് വീടിന്റെ മുൻഭാഗവും തറയുമെല്ലാം തനിയേ തേച്ചു. ബാക്കി പണി ചെയ്യാൻ നിവൃത്തിയില്ല. മഴ പെയ്താൽ വാർക്കപ്പുറത്ത് ചാക്ക് വിരിക്കണം. അവസാനകാലത്ത് വീട് ചോരാതെ കിടന്നുറങ്ങണമെന്നാണ് അധികൃതരോട് ഈ വൃദ്ധയുടെ അപേക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |