കൊച്ചി: മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവീസ് ആഘോഷമാക്കിയ യാത്രാപ്രിയരുടെ 'അടുത്ത ഡെസ്റ്റിനേഷൻ' എവിടെയെന്ന ചോദ്യത്തിന് മറുപടിയിതാ. രാജകീയ കാനന പാതയിലൂടെ മൂന്നാർ കയറാൻ തയ്യാറായിക്കോള്ളൂ. കോതമംഗലത്ത് നിന്ന് മാമലക്കണ്ടം, മാങ്കുളം വഴി മൂന്നാറിലേക്ക് പുത്തൻ ടൂറിസം പാക്കേജ് ഒരുക്കാൻ തയ്യാറെടുക്കുകയാണ് കെ.എസ്.ആർ.ടി.സി. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. നിലവിൽ വിവിധ ഡിപ്പോകളിൽ നിന്ന് മൂന്നാറിലേക്ക് സർവീസുണ്ടെങ്കിലും കാടിനുള്ളിലൂടെ മൂന്നാറിലേക്ക് എത്താനായി പഴയ ആലുവ- മൂന്നാർ റൂട്ടിലാണ് സർവീസ് നടത്തുക.
കെ.എസ്.ആർ.ടി.സി അധികൃതരുടെ നേതൃത്വത്തിൽ ജീപ്പിൽ പ്രദേശത്തൂടെ യാത്ര നടത്തി. മൂന്നാറിൽ കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുള്ള സ്റ്റേ സൗകര്യം സർവീസുകൾക്ക് മുതൽകൂട്ടാവും. കുറഞ്ഞ നിരക്കിൽ കാനന സൗന്ദര്യം ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്. ബ്രിട്ടിഷ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കയറ്റം, വളവ് എന്നിവ പരമാവധി കുറച്ചു നിർമിച്ച റോഡ്, പലയിടങ്ങളിലും നശിച്ചതോടെയാണ് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടത്. യാത്രചെയ്യാനുതകുന്ന പ്രദേശങ്ങളിൽ പലതും പുനർനിർമ്മിച്ചതോടെയാണ് പുതിയ പദ്ധതി കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്.
രാജപാതയിലെ യാത്ര ഇങ്ങനെ:
കോതമംഗലം, തട്ടേക്കാട്, കുളനട, കുന്തറപ്പുഴ കുഞ്ചിയാർ, പെരുമ്പൻകുത്ത്, അൻപതാംമൈൽ, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിൽ അവസാനിക്കും.
തിരിച്ചുവരവ് മൂന്നാർ- അടിമാലി -നേര്യമംഗലം - കോതമംഗലം. രാവിലെ 9 ന് കോതമംഗലത്ത് യാത്രക്കാർ എത്തണം. 6ന് തിരിച്ചെത്തും.
കോതമംഗലം - മൂന്നാർ വരെ: 65 കിലോമീറ്റർ
കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സാധാരണക്കാർക്ക് ഉല്ലാസ പ്രദമായ യാത്രയ്ക്കാണ് അവസരം ഒരുങ്ങുന്നത്. കൊവിഡിന് ശേഷം ആളുകൾ സഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തുന്നത് വിനോദ സഞ്ചാര മേഖലയുടെ ഉണർവിനാണ് വഴിയൊരുക്കുക. ഇത് ചെറുതും വലുതുമായ ടൂറിസം സംരംഭങ്ങളുടെ ഉണർവിന് കാരണമാവും.
ആന്റണി രാജു
ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |