ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിലെത്തി. നിതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യനിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രരുള്ളത്. ഗോവ (3.76), സിക്കിം (3.82), തമിഴ്‌നാട് (4.89), പഞ്ചാബ് (5.59) എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നിലെത്തിയത്.
ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. മദ്ധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്തും മേഘാലയ(32.67) അഞ്ചാം സ്ഥാനത്താണ്.
ഓക്‌സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും രീതിശാസ്ത്രപ്രകാരമാണ് നിതി ആയോഗ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യം കണക്കാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയാണ് പ്രധാനമായി പരിഗണിക്കുന്നത്. പോഷകാഹാരം, ശിശുമരണം, കൗമാരക്കാരുടെ മരണം, സ്‌കൂള്‍ വിദ്യാഭ്യാസം, ഗര്‍ഭസ്ഥ ശിശുപരിചരണം, പാചക ഇന്ധനം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളം, വൈദ്യുതി, ഭവനം, സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നിവയും പ്രധാന മാനദണ്ഡങ്ങളാണ്. മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി സൂചികയില്‍ നില മെച്ചപ്പെടുത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ പൊതുനയങ്ങള്‍ രൂപീകരിക്കുന്നതില്‍ എം.ഡി.പി ഇന്‍ഡക്‌സ് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |