തിരുവനന്തപുരം: ദത്ത് വിവാദത്തിൽ തുടർ സമരത്തിനൊരുങ്ങി കുട്ടിയുടെ മാതാവ് അനുപമ. മനുഷ്യാവകാശദിനമായ ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തും. മുഖ്യമന്ത്രിയുൾപ്പടെ വിഷയത്തിൽ ഇനിയും പ്രതികരിക്കാത്തതെന്തെന്ന് അനുപമ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരും. വനിതാ ശിശുവികസന ഡയറക്ടർ ടി.വി അനുപമയുടെ റിപ്പോർട്ട് സി.ഡബ്ല്യു.സിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്നതായിരിക്കും. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. റിപ്പോർട്ട് ഒളിപ്പിച്ച് വയ്‌ക്കേണ്ടതല്ല. ആരൊക്കെ മൊഴി നൽകി, എന്താണ് മൊഴി എന്നതൊക്കെ പുറത്തു വരണം. അങ്ങനെ വന്നാൽ തനിക്കും ഭർത്താവിനും എതിരെയുള്ള വ്യാജ പ്രചാരണം അവസാനിക്കും. വിശദമായ മൊഴി നൽകിയിട്ടും തന്റെ സമ്മതത്തോടെയാണ് ദത്തു നൽകിയതെന്ന് വരുത്തിത്തീർക്കാൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം പുറത്തു വിട്ടിരിക്കുകയാണ്.
കേന്ദ്രസർക്കാരിനെ സമീപിക്കും
തനിക്കും അജിത്തിനുമെതിരെയുള്ള മോശം പ്രചാരണം ഇപ്പോൾ നടക്കുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ സൈബർ സഖാക്കളാണ്. ഭാവി ജീവിതം ഇതിലൂടെ പ്രതിസന്ധിയിലാവുകയാണ്. സംസ്ഥാന സർക്കാർ പ്രശ്നം കാര്യമായി എടുക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കും. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിക്ക് പരാതി നൽകും.
സമ്മർദ്ദത്തിനും ബലപ്രയോഗത്തിനും വിധേയയാക്കി കുഞ്ഞിനെ നൽകാനുള്ള സമ്മതപത്രത്തിൽ ഒപ്പിടീച്ച നോട്ടറിക്കെതിരെ നടപടിയെടുക്കാൻ ലാ സെക്രട്ടറിക്ക് പരാതി നൽകുമെന്നും അനുപമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |