ജയ്‌പൂർ: വിവാഹത്തിന് വേണ്ടി കരുതിയിരുന്ന രണ്ട് കോടി രൂപയുടെ ആഭരണവും 95,000 രൂപയും കളവ് പോയി. ജയ്‌പൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം. മുംബയ് വ്യവസായി രാഹുൽ ഭാട്ട്യയുടെ മകളുടെ വിവാഹത്തിന് വേണ്ടി വച്ചിരുന്ന സ്വർണാഭരണങ്ങളാണ് കളവ് പോയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്ന അവസരത്തിലാണ് മുറിയിൽ സൂക്ഷിച്ചിരുന്ന പണവും ഡയമണ്ട് ആഭരണങ്ങളും കളവ് പോയത്. ജയ്പൂരിലെ അമെറിലുള്ള ഹോട്ടൽ ക്ളാർക്കിൽ വച്ചായിരുന്നു വിവാഹം. ഹോട്ടൽ ജീവനക്കാരുടെ അറിവോടെയാണ് കളവ് നടന്നിരിക്കുന്നതെന്ന ആരോപണത്തെ തുടർന്ന് പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്.
രാഹുൽ ഭാട്ട്യയും കുടുംബവും ഹോട്ടലിലെ ഏഴാം നിലയിലായിരുന്നു താമസം. ആ നിലയിലെ മുഴുവൻ മുറികളും വിവാഹ ആവശ്യത്തിന് വേണ്ടി ബുക്ക് ചെയ്തിരുന്നു. ഇതിലൊരു മുറിയിൽ നിന്നാണ് മോഷണം നടന്നിരിക്കുന്നത്.
ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകളാണ് ക്രമീകരിച്ചിരുന്നത്. വ്യവസായിയോ കുടുംബാംഗങ്ങളോ മുറിയിൽ ഉണ്ടാകില്ലെന്ന് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനാലാണ് സംശയം ഹോട്ടൽ ജീവനക്കാരിലേക്ക് നീങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |