തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ മുന്തിയ പരിഗണന നൽകി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും കുറ്റപത്രം സമർപ്പിക്കാനും ഡി ജി പി അനിൽകാന്തിന്റെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഡി ജി പി സർക്കുലർ നൽകിയിരിക്കുന്നത്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവസരത്തിനൊത്തുയർന്ന് പ്രവർത്തിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നൽകേണ്ട അവസ്ഥയും ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ പിടിച്ചുപറി അടക്കമുള്ള വകുപ്പുകൾ അനുസരിച്ച് കേസെടുക്കണമെന്ന് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി ഡി ജി പിക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. നോക്കുകൂലി ആവശ്യപ്പെടുന്ന വ്യക്തികൾ, യൂണിയനുകൾ, യൂണിയൻ നേതാക്കൾ എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബാധകമായ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും ഇത് സംബന്ധിച്ച സർക്കുലർ കേസ് അടുത്ത് പരിഗണിക്കുന്നതിന് മുമ്പ് ഇറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസം എട്ടിനാണ് കേസ് ഇനി ഹൈക്കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |