ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസിനെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. അടുത്ത മാസം 15 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാജ്യത്തൊട്ടാകെ ഒമിക്രോൺ വൈറസിനെതിരായ പ്രതിരോധ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മോദി വ്യക്തമാക്കി. യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് , ഇസ്രായേൽ, ബോട്സ്‌വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യൂറോപ്യൻ രാഷ്ട്രങ്ങളിൽ ബെൽജിയത്തിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തുന്നത്. ഈജിപ്തിൽ നിന്ന് വന്ന ഒരു യാത്രക്കാരിയിലാണ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. ഇതിനെ തുടർന്ന് അമേരിക്ക, യു കെ,, ജപ്പാൻ, സിംഗപ്പൂർ , യു എ ഇ, ബ്രസീൽ എന്നീ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |