കാട്ടാക്കട: ആദിവാസി മേഖലയിലെ കുട്ടികളെ സ്കൂളുകളിൽ എത്തിക്കാനുള്ള ഗോത്രസാരഥി വാഹന സർവീസ് നിറുത്തലാക്കി. ഇതോടെ ജില്ലയിലെ ആദിവാസി മേഖലയിലെ കുട്ടികളുടെ പഠനം ത്രിശങ്കുവിൽ. സ്കൂളുകൾ തുറന്ന് ഒരുമാസം പിന്നിട്ടെങ്കിലും ആദിവാസി കുട്ടികൾക്ക് ഇതേവരെ സ്കൂളുകളിൽ പോകാൻ കഴിഞ്ഞിട്ടില്ല.
ആദിവാസി മേഖലയിലെ കുട്ടികളെ സ്കൂളുകളിൽ എത്തിക്കാനായിട്ടാണ് എസ്.ടി വകുപ്പ് ഗോത്രസാരഥി പദ്ധതി ആരംഭിച്ചത്. വാഹനങ്ങൾ എത്തിച്ചേരാൻ പറ്റാത്ത ഒറ്റപ്പെട്ട വനമേഖലയിലെ വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതികൊണ്ട് ഏറെ ഗുണം ഉണ്ടായിരുന്നത്.
സ്കൂളുകൾ തുറന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഗോത്രസാരഥി പദ്ധതി തുടങ്ങുന്നതിനെപ്പറ്റിയോ എങ്ങനെ ആദിവാസി കുട്ടികളുടെ പഠനം നടത്താം എന്നതിനെപ്പറ്റിയോ പഞ്ചായത്തുകളെ എസ്.ടി ഡിപ്പാർട്ടുമെന്റോ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെ തുരങ്കം വയ്ക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പഠനം മുടങ്ങിയത് - ജില്ലയിലെ 3153 കുട്ടികൾക്ക്
വാഹനം നിറുത്തിയത് - ലോക്ക് ഡൗണിനെ തുടർന്ന്
പണി പാളിയ പദ്ധതി
കൊവിഡ് കാലത്ത് ഈ പരിപാടി നിറുത്തലാക്കിയശേഷം ഇതേവരെ പുനഃരാരംഭിക്കാൻ വകുപ്പ് നടപടി കൈക്കൊണ്ടിട്ടില്ല. മാത്രവുമല്ല ഈ പദ്ധതി പഞ്ചായത്തുകൾ നടപ്പിലാക്കണമെന്നു പറഞ്ഞ് എസ്.ടി ഡിപ്പാർട്ട്മെന്റ് കൈയൊഴിയുകയും ചെയ്തു. എന്നാൽ പഞ്ചായത്തുകളാകട്ടെ പദ്ധതി ഏറ്റെടുക്കാൻ സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി തയ്യാറാകുന്നുമില്ല.
ഓൺലൈൻ പഠനവുമില്ല
കൊവിഡ് കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് വഴി പട്ടികജാതി വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിക്കൊടുക്കണമെന്ന ഉത്തരവ് പോലും പല പഞ്ചായത്തുകളും നടപ്പിലാക്കിയിട്ടില്ല. ഇത്തരത്തിൽ ജില്ലയിൽ സൗകര്യമുണ്ടായിരുന്ന 18പഠന മുറികളിലായി 643കുട്ടികൾക്കാണ് ഓൺലൈൻ സൗകര്യം ലഭിച്ചത്. ബാക്കി 2511കുട്ടികൾക്കും ഓൺലൈൻ സൗകര്യം ലഭ്യമായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പഠനം അവസാന ഘട്ടത്തിൽ
വിദ്യാഭ്യാസ വർഷത്തിന്റെ അവസാന ഘട്ടത്തിലാണ് വിദ്യാർത്ഥികൾ. പത്താംക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികൾക്കാണെങ്കിൽ ഉപരിപഠനത്തിന് നല്ല മാർക്ക് വാങ്ങാതെ അഡ്മിഷൻ പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഈ മേഖലയിലെ കുട്ടികളോട് കടുത്ത അവഗണന കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |