കൊച്ചി: നേട്ടങ്ങൾ കൊയ്യുന്നത് ശീലമാക്കുകയാണ് കണ്ണൂർ സ്വദേശി സാന്ദ്രാ ബാബുവെന്ന ലോംഗ് ജംപ് താരം. എറണാകുളം ജില്ലാ അത്‌ലറ്റിക് മീറ്റിൽ സാന്ദ്ര കാഴ്ചവച്ചത് മിന്നും പ്രകടനം. 5.96 മീറ്റർ ദൂരം ചാടിയാണ് സാന്ദ്ര ഒന്നാമതെത്തിയത്. ഒപ്പം മത്സരിച്ചവരെ ബഹുദൂരം പിന്നിലാക്കിയ സാന്ദ്ര ഒട്ടേറെ നേട്ടങ്ങൾക്ക് ഉടമയാണ്.
അശ്വ സ്‌പോർട്‌സ് ക്ലബ്ബ് കോതമംഗലത്തിന്റെ താരമായി 23വയസിൽ താഴെയുള്ളവരുടെ ഇനത്തിൽ ഇറങ്ങിയ സാന്ദ്രയ്ക്ക് അൽപമെങ്കിലും വെല്ലുവിളി ഉയർത്താനായത് രണ്ടാം സ്ഥാനം നേടിയ മാർ അത്തനേഷ്യസിലെ മൃദുലയ്ക്ക് മാത്രം. മൃദുല ചാടിയത് 5.14 മീറ്റർ.
എട്ടാംക്ലാസ് മുതൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന സാന്ദ്ര ഒക്ടോബറിൽ നടന്ന അണ്ടർ23 ദേശീയ ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ സ്വർണവും ലോംഗ് ജംപിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. 2019ൽ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ കരസ്ഥമാക്കിയ വെങ്കലം നേട്ടങ്ങളുടെ പട്ടികയിലെ വിലമതിക്കാനാകാത്തതാണെന്നും ദ്രോണാചാര്യ ജേതാവ് ടി.പി. ഒൗസേഫിന്റെ ശിക്ഷണമാണ് തന്റെ മികവിന് വഴികാട്ടിയായതെന്നും സാന്ദ്ര പറയുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഡിഗ്രി സെക്കൻഡ് ഇയർ വിദ്യാർത്ഥിയാണ് സാന്ദ്ര. കർഷകനായ അച്ഛൻ ബാബുവിന്റെയും വീട്ടമ്മയായ അമ്മ മിത്രയുടെയും പൂർണ പിന്തുണയും സാന്ദ്രയുടെ നേട്ടങ്ങൾക്ക് പിന്നിലെ കരുത്തായുണ്ട്. സഹോദരി ശ്രുതി.
ഈ വിജയം കോച്ച് ഔസേഫ് സാറിനുള്ളതാണ്. അദ്ദേഹത്തിന്റെ ശിക്ഷണമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.
സാന്ദ്ര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |