കാബൂൾ : അഫ്ഗാനിൽ താലിബാൻ ഭരണത്തിന് കീഴിൽ ജനങ്ങൾ പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുന്നതിനിടെ രാജ്യത്തെ ആരോഗ്യ രംഗവും കടുത്ത പ്രതിസന്ധിയിൽ. യുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യത്ത് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കി ശിശുമരണനിരക്കും കുട്ടികളുടെ മരണവും കുതിച്ചുയരുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളിലും മരുന്നിനും ജീവനക്കാർക്കും കടുത്ത ക്ഷാമമാണ്. ബാക്കിയുള്ള ആശുപത്രികളിലും മരുന്നുകളെല്ലാം അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെന്നാണ് അടിയന്തര സഹായം ആവശ്യമാണെന്നും സന്നദ്ധസംഘടനകൾ മുന്നറിയിപ്പു നൽകുന്നത്.പല പ്രമുഖ നഗരങ്ങളിലെ ആശുപത്രികളിലും 50 ശതമാനം പേരും മരണപ്പെട്ടത് മരുന്നില്ലാത്തതിനാലാണെന്നും സ്ത്രീകളെ ജോലിചെയ്യാൻ അനുവദിക്കാത്ത താലിബാൻ നയമാണ് ആശുപത്രികളെ മരണകേന്ദ്രമാക്കിയതെന്നും അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം സ്ത്രീകൾക്ക് ജോലിക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തിതിനാൽ നഴ്സുമാരായി പ്രവർത്തിച്ചവരെ പിരിച്ചു വിട്ടത് ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായി. ഇതും ആരോഗ്യരംഗത്ത് തിരിച്ചടിയായെന്നും സന്നദ്ധ സംഘടനകൾ പറയുന്നു.രാജ്യത്ത് 30 ലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാര പ്രശ്നത്തിലേക്കും ഇതുമൂലം കുട്ടികളുടെ മരണനിരക്ക് കുത്തനെ ഉയരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അതേ സമയം പൊലീസ് ചെക്ക്‌പോസ്റ്റിൽ വാഹനം നിർത്താതെ പോയ യുവ ഡോക്ടറെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് 33 കാരനായ അമ്രുദ്ദീൻ നൂറിയെയാണ് ഭീകരർ കൊലപ്പെടുത്തിയത്. ഇയാൾ വാഹനം നിർത്തിയില്ലെന്ന് ആരോപിച്ചാണ് താലിബാൻ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അതേസമയം തക്ക്ഹാർ പ്രവിശ്യയിലെ തലുഖ്വാൻ മേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
പാഴ്വസ്തുക്കൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന കുട്ടികളാണ് ആക്രമണത്തിന് ഇരയായയത്. പാഴ്വസ്തുക്കൾ പെറുക്കുന്നതിനിടെ കുട്ടികളിൽ ഒരാൾ ഭീകരർ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു എടുത്ത ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് കുട്ടികളും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |