സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയാൻ പെൺകുട്ടികൾ തയ്യാറാകണം
ആലുവ: സ്ത്രീധനത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിക്കുകയല്ല, അതിനെതിരെ പൊരുതുകയാണ് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭർത്തൃപീഡന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ സി.ഐ മോശമായി പെരുമാറിയതിൽ മനംനൊന്ത് ആത്മഹത്യചെയ്ത നിയമവിദ്യാർത്ഥി മോഫിയ പർവീണിന്റെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനുള്ള ധൈര്യം എല്ലാ പെൺകുട്ടികൾക്കും വേണം.
സ്ത്രീസുരക്ഷയ്ക്കായി 18 നിയമങ്ങളുണ്ടായിട്ടും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്.
രാജ്യത്തെ പൊലീസ് സേനകളിൽ മികച്ചതാണ് കേരളത്തിലേതെന്ന് കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ സ്വന്തം അനുഭവത്തിൽനിന്ന് ബോദ്ധ്യമായതാണ്. എങ്കിലും ഇക്കൂട്ടത്തിൽ ചില പുഴുക്കുത്തുകളുമുണ്ട്. ഇത്തരക്കാർക്കെതിരെ പൊതുസമൂഹം പോരാടണം. സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തിന്റെ പ്രത്യേകിച്ച് യുവതീ യുവാക്കളുടെ പിന്തുണ വേണം. സ്ത്രീധനം ആവശ്യപ്പെടുന്നവരെ വേണ്ടെന്ന് തുറന്നുപറയാനുള്ള ആർജ്ജവം പെൺകുട്ടികൾക്ക് വേണം. ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ വിദ്യാർത്ഥികളിൽനിന്ന് സ്ത്രീധനത്തിനെതിരായ സത്യവാങ്മൂലം വാങ്ങണമെന്നും ഗവർണർ ആവർത്തിച്ചു.
മോഫിയയുടെ
കബറിലെത്തി പ്രാർത്ഥിച്ചു
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആലുവ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ കക്കാട്ട് വീട്ടിലെത്തി മോഫിയ പർവീണിന്റെ കുടുംബാംഗങ്ങളെ ഗവർണർ കണ്ടത്. 15 മിനിറ്റോളം അവരോട് സംസാരിച്ചശേഷമാണ് മോഫിയയുടെ കബർ സന്ദർശിക്കാൻ തീരുമാനിച്ചത്.
ആലുവ ടൗൺ ജുമാ മസ്ജിദിൽ മോഫിയ പർവീന്റെ കബറിടത്തിലെത്തിയ അദ്ദേഹം കുറച്ച് നേരം പ്രാർത്ഥിച്ചു. മോഫിയയുടെ പിതാവ് ദിൽഷാദ്, മാതാവ് ഫാരിഷ, അൻവർ സാദത്ത് എം.എൽ.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അൻവർ സാദത്തിന് അഭിനന്ദനം
മോഫിയ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുപ്പിക്കാൻ ശക്തമായി ഇടപ്പെട്ട അൻവർ സാദത്ത് എം.എൽ.എയ്ക്ക് ഗവർണറുടെ അഭിനന്ദനം. ഇങ്ങനെയൊരു ജനപ്രതിനിധിയെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കൂടെയുണ്ടായിരുന്ന അൻവർ സാദത്തിനെ ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു. സംഭവം ഏറ്റെടുത്ത് കുടുംബത്തോടൊപ്പംനിന്ന് നീതിക്കുവേണ്ടി വലിയ പോരാട്ടമാണ് എം.എൽ.എ നടത്തിയത്. അതുവഴി സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ കഴിഞ്ഞുവെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |