SignIn
Kerala Kaumudi Online
Friday, 26 April 2024 8.09 PM IST

കാക്കി ധരിച്ചതിന്റെ ധാർഷ്ട്യം; ഇതെന്തു പിങ്ക് പൊലീസ്?

pink-police

കൊച്ചി: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ചത് കാക്കി ധരിച്ചതിന്റെ ധാർഷ്ട്യമാണെന്നും ഇത്തരത്തിലുള്ള പിങ്ക് പൊലീസ് എന്തിനാണെന്നും ഹൈക്കോടതി.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ നടപടിയും അപമാനത്തിനിരയായതിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് പെൺകുട്ടി പിതാവു മുഖേന നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് രൂക്ഷ വിമർശനമുന്നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മനസിനെ അലോസരപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ആരോപണവിധേയയായ ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികളും കാരണവും അന്വേഷണറിപ്പോർട്ടുണ്ടെങ്കിൽ അക്കാര്യവും വ്യക്തമാക്കി ഡി.ജി.പി റിപ്പോർട്ട് നൽകണം. മാനസികാഘാതം മൂലം കുട്ടിക്ക് വേണ്ടിവന്ന ചികിത്സയുടെ വിവരങ്ങൾ മുദ്ര വച്ച കവറിൽ നൽകാൻ ഹർജിക്കാരിയുടെ അഭിഭാഷകയോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി ഡിസംബർ ഏഴിനു വീണ്ടും പരിഗണിക്കും.

ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നയ്ക്കൽ സ്വദേശിയായ പെൺകുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് സംഭവം. മൊബൈൽ കാണാനില്ലെന്നു പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ചെന്നാണ് കേസ്. ഫോൺ പിന്നീട് പിങ്ക് പൊലീസിന്റെ വാഹനത്തിൽ നിന്നുതന്നെ ലഭിച്ചു. വിവാദമായപ്പോൾ രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി.

 അവരും ഒരമ്മയല്ലേ?

ആ പെൺകുട്ടിയെ ചേർത്തു പിടിച്ച് മോൾ കരയേണ്ടെന്നു പറഞ്ഞ് തലയിലൊന്നു തലോടിയാൽ പ്രശ്നം അവസാനിക്കുമായിരുന്നു. പകരം, കാക്കി ധരിച്ചതിന്റെ ഈഗോയും ധാർഷ്ട്യവുമാണ് പൊലീസ് ഉദ്യോഗസ്ഥ കാണിച്ചത്. ഇനി പെൺകുട്ടി ജീവിതത്തിൽ പൊലീസുകാരെ സംരക്ഷകരായി കാണുമോ? ഒരു ഫോണിനു വേണ്ടി കുഞ്ഞിനോട് ഇങ്ങനെ പെരുമാറാമോ? ഒരു പെൺകുട്ടിയുടെ ജീവനെക്കാൾ വിലയുണ്ടോ ഫോണിന്? ആ കുട്ടിയുടെ ഗതിയൊന്ന് ഓർത്തു നോക്കൂ? വളരെ ലഘുവായി പരിഹരിക്കാവുന്ന പ്രശ്നമാണ് ഈഗോയും ധാർഷ്‌ട്യവും കൊണ്ട് വഷളാക്കിയത്. എത്ര ക്രൂരമായാണ് പെരുമാറിയത്. പകരം ഖദർ ധരിച്ച വ്യക്തിയായിരുന്നെങ്കിൽ, അല്ലെങ്കിൽ ചുവപ്പോ നീലയോ ഷർട്ടു ധരിച്ച വ്യക്തിയായിരുന്നെങ്കിൽ ഇങ്ങനെ പെരുമാറുമോ? ഇതെന്തു തരം പിങ്ക് പൊലീസാണ്‌? തെറ്റു പറ്റിയെന്നറിഞ്ഞപ്പോഴെങ്കിലും മാപ്പു പറയാൻ തയ്യാറാവണമായിരുന്നു. എന്തുകൊണ്ടാണ് കുഞ്ഞിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കഴിയാതെ പോയത്. പെൺകുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ടാണ് മനസലിവില്ലാതെ പോയത്? ദൃശ്യങ്ങൾ കണ്ടിട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. അവരും ഒരമ്മയല്ലേ? ഫോൺ കിട്ടിയിരുന്നില്ലെങ്കിൽ അവരെ ജയിലിലടയ്ക്കുമായിരുന്നില്ലേ? വിദേശത്തായിരുന്നെങ്കിൽ ലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നേനെ. സംഭവം നടന്നിട്ട് മൂന്നുമാസമായി. പിന്നീടെപ്പോഴെങ്കിലും ആ കുട്ടിയെ കണ്ട് മാപ്പു പറയാമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINK POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.