തിരുവനന്തപുരം: പ്രമുഖ മലയാള ചലച്ചിത്ര - സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ സമൂഹ മാദ്ധ്യമം വഴി പ്രചരിപ്പിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിലെ സാഗർപൂർ സ്വദേശി ഭാഗ്യരാജാണ് പിടിയിലായത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ന്യൂഡൽഹിയിൽ നിന്നും ഭാഗ്യരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ ടി ശ്യാംലാൽ, ഇൻസ്‌പെക്ടർ എസ് പി പ്രകാശ്, എസ് ഐ ആർ ആർ മനു, പൊലീസ് ഉദ്യോഗസ്ഥരായ വി എസ് വിനീഷ്, എ എസ് സമീർഖാൻ, എസ് മിനി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കർ എന്ന വ്യക്തിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇൻസ്റ്റാഗ്രാമിൽ നടിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയാണ് പ്രതികൾ നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |