ന്യൂയോർക്ക്: ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി കമ്പനിയുടെ സി ഇ ഒ സ്ഥാനം രാജിവച്ചു. ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറും ഇന്ത്യൻ വംശജനുമായ പരഗ് അഗ്രവാൾ സി ഇ ഒയായി ഉടൻ ചുമതലയേൽക്കുമെന്ന് ട്വിറ്റർ വാർത്താകുറിപ്പിൽ അറിയിച്ചു. ജാക്ക് ഡോർസി സി ഇ ഒ സ്ഥാനം ഉടൻ തന്നെ ഒഴിയുകയാണെങ്കിലും ട്വിറ്റർ ബോർഡ് അംഗമായി തുടരുമെന്ന് അറിയിച്ചു. 2022ലാണ് ഡോർസിയുടെ ട്വിറ്റർ ബോർഡ് അംഗത്വത്തിന്റെ കാലാവധി കഴിയുന്നത്. അതുവരെ അദ്ദേഹം ബോർഡിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
not sure anyone has heard but,
— jack⚡️ (@jack) November 29, 2021
I resigned from Twitter pic.twitter.com/G5tUkSSxkl
ട്വിറ്രറിന്റെ സ്ഥാപകനേതൃത്വത്തിൽ നിന്നും കമ്പനി വളരാൻ സമയമായെന്നും സി ഇ ഒ എന്ന നിലയിൽ പരഗിന് ട്വിറ്രറിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കുമെന്നും തന്റെ വിടവാങ്ങൽ കുറിപ്പിൽ ഡോർസി പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിലേറെയായുള്ള പരഗിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ട്വിറ്ററിനെ നയിക്കാനുള്ള ചുമതല ഇനി പരഗിനായിരിക്കുമെന്നും ഡോർസി കൂട്ടിച്ചേർത്തു.
45കാരനായ ഡോർസി സ്‌ക്വയർ എന്ന പേയ്മെന്റ് കമ്പനിയുടെ സി ഇ ഒ കൂടിയാണ്. അടുത്തിടയായി ക്രിപ്റ്റോകറൻസി മുതലായ ഇടപാടുകളിൽ ഡോർസി വളരെയേറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഡോർസി രണ്ട് കമ്പനികളുടെ സി ഇ ഒ ആയി തുടരുന്നതിൽ ട്വിറ്റർ ബോർഡ് അംഗങ്ങൾക്കിടയിൽ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2008ലും ട്വിറ്റർ സി ഇ ഒ സ്ഥാനത്ത് നിന്ന് ഡോർസി രാജിവച്ചിരുന്നു. എന്നാൽ ഏഴ് വർഷങ്ങൾക്കു ശേഷം 2015ൽ അദ്ദേഹം ആ സ്ഥാനത്തേക്ക് വീണ്ടും മടങ്ങിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |