നെടുമങ്ങാട്: ക്വാറി ഉത്പന്നങ്ങളുടെ ദൗർലഭ്യവും അമിതമായ വിലവർദ്ധനയും കാരണം നിർമ്മാണമേഖല പ്രതിസന്ധിയിൽ. ഗവൺമെന്റ് കരാറുകാരും കെട്ടിടനിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും ഹോളോബ്രിക്സ് യൂണിറ്റുകളുമടക്കം പ്രതിസന്ധിയിലാണ്. നൂറുകണക്കിന് തൊഴിലാളികളുടെയും സംരംഭകരുടെയും വയറ്റത്തടിക്കുന്ന വിലവർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നിർമ്മാണ രംഗത്തെ വിവിധ സംഘടനകൾ. ലോക്ക് ഡൗണിനെ തുടർന്ന് തകർച്ചയിലായ ചെറുകിട ഹോളോബ്രിക്സ്, ഇന്റർലോക്ക്, ടൈൽസ് നിർമ്മാതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
എല്ലാത്തരം ക്വാറി ഉത്പന്നങ്ങൾക്കും ഒരു ചതുരത്തിന് 400 രൂപ വീതമാണ്
വർദ്ധന ഉണ്ടായിരിക്കുന്നത്. എന്നാൽ ജിയോളജി, ജി.എസ്.ടി ഇനങ്ങളിലോ മറ്റേതെങ്കിലും നികുതി മാർഗത്തിലോ സർക്കാർ ഫീസ് വർദ്ധിപ്പിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇപ്പോഴത്തെ വിലവർദ്ധനയെ ക്വാറി ഉടമകളൊഴികെ മറ്റാരും പിന്തുണച്ചിട്ടില്ല.
ഇരുപതോളം പ്രധാന ക്വാറികൾ പ്രവർത്തിച്ചിരുന്ന നെടുമങ്ങാട് താലൂക്കിൽ ക്വാറികളുടെ പ്രവർത്തനത്തിലുണ്ടായ അനിശ്ചിതത്വമാണ് അനുബന്ധ മേഖലകളെയാകെ നിശ്ചലമാക്കിയത്. കരിങ്കല്ല് അടക്കമുള്ള സാമഗ്രികൾക്ക് ഖനനാനുമതി നിഷേധിച്ചതോടെയാണ് വിലക്കയറ്റവും ദൗർലഭ്യവും രൂക്ഷമായതെന്നാണ് ക്വാറി ഉടമകൾ പറയുന്നത്. പാറ, പാറപ്പൊടി, ഹോളോബ്രിക്സ് മുതലായ സാമഗ്രികൾക്ക് ക്ഷാമവും വിലക്കയറ്റവും രൂക്ഷമായതോടെ കൈയിൽ കിട്ടിയതെല്ലാം വിറ്റുപറക്കി വീട് പണിക്കിറങ്ങിയവരും കരാർ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്തവരുമെല്ലാം ഒരുപോലെ ആപ്പിലായി.
ഉത്പന്നങ്ങളുടെ ലഭ്യത ഉയർത്താൻ നടപടിയില്ല
ക്വാറി ഉത്പന്നങ്ങളുടെ ലഭ്യത ഉയർത്തി വിലവർദ്ധന നേരിടാൻ സർക്കാർ നിർദേശ പ്രകാരം ആവിഷ്കരിച്ച നടപടികൾ ഫയലിൽ ഒതുങ്ങിയ അവസ്ഥയിലാണ്.
5 ഹെക്ടറിന് താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതികാനുമതി നൽകാൻ പാരിസ്ഥിതികാഘാത നിർണയ അതോറിട്ടിയും ജില്ലാതല അപഗ്രഥന സമിതിയും രൂപീകരിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. ഒരു ഹെക്ടറിൽ താഴെയുള്ള ചെറുകിട ക്വാറികളിൽ ശാസ്ത്രീയ ഖനനത്തിന് ലഘൂകരിച്ച മൈനിംഗ് പ്ലാൻ അംഗീകരിച്ചെങ്കിലും ഇതും ഫലപ്രാപ്തിയിൽ എത്തിയില്ല. റിസർവോയർ, നദികൾ, ആരാധനാലയങ്ങൾ, ശ്മശാനം, വില്ലേജ് റോഡ് എന്നിവയുമായുള്ള ദൂരപരിധി 50 മീറ്ററായി പുനഃസ്ഥാപിച്ചതും ഗുണം ചെയ്തില്ലെന്നാണ് ക്വാറി ഉടമകളുടെ വാദം.
പുതുക്കിയ നിരക്ക് ( ഒരു ക്യുബിക് അടിക്ക്, പഴയ വില ബ്രായ്ക്കറ്റിൽ)
-------------------------------
6 എം.എം മെറ്റൽ - 32.25 (28.25)
12 എം.എം മെറ്റൽ - 35.40 (31.40 )
20 എം.എം മെറ്റൽ - 35.40 (31.40)
40 എം.എം മെറ്റൽ - 33.30 (29.30 )
എം. സാൻഡ് - 61 (57)
പി. സാൻഡ് - 66 (62)
റോഡ് സോളിംഗിന് ഉപയോഗിക്കുന്ന ജി.എസ്.ബി - 35.50 (31.50)
ബങ്കർ വേസ്റ്റ് - 35.40 (31.40)
പാറപ്പൊടി - 42.28 (38.28 )
''വിലവർദ്ധന ഏകപക്ഷീയമാണ്. പ്രതിസന്ധി ഘട്ടത്തിൽ ഇടപാടുകാരോട് നീതി പുലർത്താൻ ക്രഷർ യൂണിറ്റുകൾ തയ്യാറാവണം''
എം.ഷിഹാബ്ദീൻ (പ്രസിഡന്റ്), മോഹനൻ (സെക്രട്ടറി).
ജില്ലാ സിമന്റ് ബ്ലോക്ക് വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |