തിരുവനന്തപുരം : രാത്രി കാല പട്രോളിങ്ങിനിറങ്ങിയ മെഡിക്കൽ കോളേജ് പൊലീസ് സംഘം കണ്ടത് ഇരുളിന്റെ മറവിൽ ഞെട്ടിക്കുന്ന ഒരു കാഴ്ച. മെഡിക്കൽ കോളേജിന് തൊട്ടടുത്ത ചാലക്കുഴി റോഡിലെ ലൈനിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് സംഘം കണ്ടത് ഒരു വീട്ടിനകത്തേക്ക് കയറുന്ന കൂറ്റൻ മൂർഖൻ പാമ്പിനെ. ഏകദേശം പത്ത് വയസ് പ്രായം വരുന്ന പെൺമൂർഖൻ പാമ്പാണ് വീട്ടിലേക്കു കടക്കാൻ ശ്രമിച്ചത്. വാഹനം നിർത്തി പുറത്തിറങ്ങിയ പൊലീസ് എങ്ങനെ ഈ പാമ്പിനെ തടഞ്ഞു നിർത്തുമെന്നറിയാതെ കുഴങ്ങി പിന്നെ കേരള പൊലീസ് തങ്ങളുടെ ബുദ്ധിപാടവം പുറത്തെടുത്തു. ജീപ്പിന്റെ ലൈറ്റ് പ്രകാശിപ്പിച്ചു പാമ്പിനെ തടഞ്ഞു നിർത്തി. പിന്നെ ഉരഗ വിദഗ്ദ്ധൻ വാവ സുരേഷിനെ അടിയന്തരമായി സ്ഥലത്തെത്താൻ വിവരമറിയിച്ചു രണ്ട് മണിക്കൂറോളം കാത്തിരുന്നു.
എസ് ഐ സുനിൽകുമാർ , സിപിഒമാരായ രജ്ഞിത്ത് , ശ്രീനിവാസൻ എന്നിവരായിരുന്നു പട്രോളിംഗ് ടീമിൽ.
ജനവാസകേന്ദ്രമായതിനാൽ ഒരു കാരണവശാലും പാമ്പിനെ ഒരിടത്തേക്കും വിടില്ലെന്ന നിശ്ചയദാർഢ്യത്തോടെ മെഡിക്കൽ കോളേജ് പൊലീസ് പാമ്പിനു കാവലിരുന്നു. ഒടുവിൽ വാവ സുരേഷ് എത്തി പാമ്പിനെ അനായാസേന പിടികൂടിയതോടെയാണ് പൊലീസ് ലീസ് സംഘത്തിനും നാട്ടുകാർക്കും ശ്വാസം നേരെ വീണത്.
തടഞ്ഞില്ലെങ്കിൽ ആ പാമ്പു ആ വീട്ടിനുള്ളിൽ കയറിയേനെ. ഓടിച്ചു വിട്ടാൽ മറ്റേതെങ്കിലും വീടുകളിൽ കയറി താമസക്കാർക്ക് അപകടമുണ്ടാക്കുമായിരുന്നു എന്ന് തിരിച്ചറിഞ്ഞു അതിനു കാവലിരുന്ന മെഡിക്കൽ കോളേജ് പൊലീസിനിപ്പോൾ അഭിനന്ദന പ്രവാഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |