തിരുവനന്തപുരം: രാജ്യത്ത് അക്കാഡമിക് ഫാസിസം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ശ്രമിക്കുന്നതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ദുർബലവിഭാഗത്തോട് അനീതി കാണിക്കുന്ന കേന്ദ്ര പാഠ്യപദ്ധതി പരിഷ്‌കരണത്തോട് കേരളം സഹകരിക്കരുതെന്നും കേരള സ്‌റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം തീർത്തും ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യ ബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. പുതിയ ഏജൻസികളെ രൂപീകരിച്ച് വിദ്യാഭ്യാസത്തിന്റെ അടിത്തറയിളക്കുകയെന്ന ആർ.എസ്.എസിന്റെ നിലപാടാണ് കേന്ദ്രം നടപ്പാക്കുന്നത്.
സമൂഹത്തിലെ പിന്നാക്കക്കാർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണിത്. അവസരസമത്വം, തുല്യത, സംവരണം എന്നിവയിൽ നിന്ന് പിന്നോട്ട് പോകുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസം ചെയ്യുന്നവർ അതിന്റെ ചെലവ് വഹിക്കണമന്നതാണ് നയത്തിന്റെ കാതൽ. നയത്തിലെ ആപത്ത് അക്കാഡമിക് വിദഗ്ദ്ധർ തിരിച്ചറിയണം. പുതിയ ഏജൻസികളെ രൂപീകരിച്ച് വിദ്യാഭ്യാസത്തിന്റെ അടിത്തറയിളക്കാനാണ് കേന്ദ്ര നീക്കം. ഇതിനെതിരെ കേരളത്തിൽ നിന്ന് എതിർപ്പുയരണമെന്നും കോടിയേരി പറഞ്ഞു.
കാലടി സർവകലാശാല മുൻ വി.സി. ഡോ. ജെ. പ്രസാദ്, എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്‌ണൻ, കൈറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ.എം.എ.ലാൽ, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, ട്രഷറർ ടി.കെ.എ. ഷാഫി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |