തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഭക്തിസാന്ദ്രം. വ്രതം നോറ്റ ആയിരങ്ങൾ ഭഗവാനെ ദർശിച്ചു. രാവിലെ എട്ടോടെ ഭഗവാൻ ശീവേലിക്ക് എഴുന്നള്ളി. സ്വർണ്ണക്കോലത്തിലാണ് ശ്രീരാമചന്ദ്രൻ എഴുന്നള്ളിയത്. എഴുന്നള്ളിപ്പിൽ 11 ആനകൾ അണിനിരന്നു. ദേവസ്വം അച്ച്യുതൻകുട്ടി ഭഗവാന്റെ തിടമ്പേറ്റി.
ഇടത്ത് ചെർപ്പുളശ്ശേരി അനന്തപത്മനാഭനും വലത്ത് തിരുവമ്പാടി ചന്ദ്രശേഖരനും പറ്റാനകളായി. പഴുവിൽ രഘുമാരാരുടെ പ്രാമാണികത്വത്തിൽ പഞ്ചാരി മേളം പെയ്തിറങ്ങി. ഉച്ചയോടെ പടിഞ്ഞാറെ നടപ്പുരയിൽ മേളം കൊട്ടിക്കലാശിച്ചു. തുടർന്ന് ഭഗവാനെ ശ്രീകോവിലിലേക്ക് തിരികെയെഴുന്നള്ളിച്ചു. ശേഷം കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വരം അരങ്ങേറി.
ഉച്ചയ്ക്ക് 2ന് മണലൂർ ഗോപിനാഥിന്റെ കല്ല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ നടന്നു.
വൈകിട്ട് 3 ന് പഴുവിൽ രഘുമാരാരുടെ നേതൃത്വത്തിലുള്ള ധ്രുവമേളത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലി നടന്നു. 11 ആനകൾ അണിനിരന്നു. ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ തിടമ്പേറ്റി. കൊവിഡിന്റെ ഭാഗമായി മേളം, പഞ്ചവാദ്യം എന്നിവയിൽ മുൻകൂട്ടി നിശ്ചയിച്ച വാദ്യക്കാരെ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ. സന്ധ്യക്ക് പാഠകം, ദീപാരാധന, സ്പെഷൽ നാഗസ്വരം, രാത്രി വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അംഗം എം. ജി നാരായണൻ, ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, ദേവസ്വം മാനേജർ എം. മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ നടക്കുന്ന ദ്വാദശി ഊട്ടോടെ എകാദശി ചടങ്ങുകൾ സമാപിക്കും.
ഏകാദശി ഊട്ട് നടത്തി
തൃപ്രയാർ: തൃപ്രയാർ ക്ഷേത്രത്തിൽ ഏകാദശി വ്രതം നോറ്റെത്തിയ ഭക്തർക്ക് ഏകാദശി ഊട്ട് നടത്തി. രാവിലെ 9.30 മുതൽ ക്ഷേത്രം ഊട്ടുപുര ഹാളിലായിരുന്നു ഊട്ട്. അയ്യായിരത്തിലധികം പേർ പങ്കെടുത്തു. ഗോതമ്പ് ചോറും, രസകാളനും, പുഴുക്കും, മാങ്ങാക്കറി, പരിപ്പ് പായസം എന്നിവയാണ് ഭക്തർക്ക് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |