കേരള ബാങ്കിന്റെ വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സമൂഹം ചർച്ചചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. ''മറ്റു രാജ്യങ്ങളിൽ കുട്ടികൾ നിശ്ചിത പ്രായമെത്തുമ്പോൾ അവരവരുടെ കാര്യം നോക്കും. ഇവിടെ അച്ഛനും അമ്മയും മക്കൾക്ക് വേണ്ടി സമ്പാദിക്കുകയാണ്."
സമൂഹത്തിൽ ഇപ്പോൾ പൊതുവെ കാണപ്പെടുന്ന ശരിയല്ലാത്ത ഒരു പ്രവണതയുടെ നേർക്കാണ് മുഖ്യമന്ത്രി വിരൽചൂണ്ടിയത്. മക്കൾക്ക് 18 അല്ല അമ്പത് വയസ് കഴിഞ്ഞാലും അവരുടെയും അവരുടെ മക്കളുടെയും വീട്ടുചെലവ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നിർവഹിക്കുന്ന വൃദ്ധരായ മാതാപിതാക്കളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണെന്ന് തെളിയിക്കാൻ കണക്കുകളൊന്നും ഇല്ലെങ്കിലും ചുറ്റുപാടും കണ്ണോടിച്ചാൽ ഇതൊരു പരമാർത്ഥമാണെന്ന് ആർക്കും ബോദ്ധ്യപ്പെടും. പഴയ തലമുറയിൽ ഇല്ലാത്തവണ്ണം മക്കളുടെ കാര്യം നോക്കാൻ മാതാപിതാക്കൾ അവരുടെ ജീവിത കാലയളവ് മുഴുവൻ ചെലവഴിക്കുന്നത് മക്കളെ നേരാംവണ്ണം മുന്നോട്ട് നയിക്കാൻ ഉതകുമോ എന്ന കാര്യത്തിൽ വിവിധ രംഗങ്ങളിലെ വിദഗ്ദ്ധർ ചർച്ചകൾ നടത്തേണ്ടതാണ്.
കഴിഞ്ഞ തലമുറയിലെ കുട്ടികൾ ജീവിതമാർഗം തേടി കഴിഞ്ഞാലെങ്കിലും സ്വന്തം നിലയിൽ കുടുംബവുമായി മുന്നോട്ട് പോകാൻ പഠിച്ചിരുന്നു. ജീവിതസാഹചര്യങ്ങളെല്ലാം ഒരുക്കിത്തരാൻ പഴയ തലമുറയിലെ മാതാപിതാക്കൾക്ക് അത്രമാത്രം കഴിഞ്ഞിട്ടില്ല. ഇപ്പോൾ അതല്ല സ്ഥിതി. മിഡിൽ ക്ളാസുകാർക്ക് രണ്ട് കുട്ടികളാണെങ്കിലും അവർക്ക് രണ്ട് വീടുകൾ നിർമ്മിച്ച് നൽകാൻ മാതാപിതാക്കൾ ശ്രദ്ധപുലർത്തുന്നു. ഇത് മാതാപിതാക്കളുടെ അന്ത്യപാദത്തിലെ ജീവിതം സാമ്പത്തിക സമ്മർദ്ദത്തിലാകാൻ വലിയ ഒരു പരിധി വരെ ഇടയാക്കുകയും ചെയ്യുന്നു. അച്ഛനും അമ്മയും എല്ലാക്കാലത്തും തങ്ങളെ നോക്കാൻ വേണ്ടി മാത്രമുള്ളവരാണെന്ന തെറ്റായ ബോധം കുട്ടികളിൽ വളരാൻ ഇത് ഇടയാക്കുന്നു. സ്വന്തമായി ചെലവാക്കി ജീവിതം തുടങ്ങുമ്പോഴാണ് ഒരു വ്യക്തിക്ക് ഉത്തരവാദിത്തബോധവും പക്വതയും കൂടുന്നത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് വന്നാൽ അലസതയും ആഡംബരപ്രിയത്വവുമാകും കൂടി വരിക. പഴയ കാലത്തെപ്പോലെയല്ല പണം എത്ര വേണമെങ്കിലും ചെലവഴിക്കാനുള്ള ആയിരക്കണക്കിന് ജാലകങ്ങൾ ഇന്നത്തെ ഡിജിറ്റൽ ലോകം തുറന്നിട്ടുണ്ട്.
പണം ചെലവഴിക്കാതെ ദീർഘകാലം ആർക്കും കെട്ടിവയ്ക്കാനാവില്ല. ഉരുളുന്ന സ്വഭാവമാണതിനുള്ളത്. അതാണ് ചക്രമെന്ന പേര് വീഴാനും ഇടയാക്കിയത്. വീടിന്റെ ഉത്തരവാദിത്തങ്ങൾ പുതിയ തലമുറ സ്വയം ഏറ്റെടുത്തില്ലെങ്കിൽ അവരുടെ പണം ദുർവ്യയങ്ങളിലേക്ക് പോയി വീഴാനുള്ള സാദ്ധ്യതയും കൂടുതലാണ്. മക്കളെ ജീവിക്കാൻ സഹായിക്കുന്നതിനൊപ്പം സ്വയം ജീവിക്കാൻ അനുവദിക്കാനും മാതാപിതാക്കൾ തയ്യാറാകണം. മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടലുകൾ പല വിവാഹമോചനങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെന്നത് എല്ലാവർക്കും ബോദ്ധ്യമുള്ളതാണ്.
സമ്പാദിക്കാൻ മാത്രമല്ല കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും ശരിയായ ജീവിതം നയിക്കാനാണ് അവരെ പ്രാപ്‌തരാക്കേണ്ടതെന്നും മുഖ്യമന്ത്രി ഇതേ ചടങ്ങിൽ പറഞ്ഞതും ചിന്തനീയമാണ്. ഇതൊക്കെയാണെങ്കിലും പുതുതലമുറ കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് സ്നേഹസമ്പന്നരാണ് എന്ന വസ്‌തുതയും നമ്മൾ കാണാതിരുന്നുകൂടാ. അതോടൊപ്പം മക്കളെ ഉത്തരവാദിത്തമുള്ളവരാക്കാൻ കൂടി അവർ തയ്യാറായാൽ രാജ്യത്തിന്റെ ഭാവി കൂടുതൽ ശോഭനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |