സുൽത്താൻ ബത്തേരി: ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റില്ലാതെ എത്തിയ ചരക്ക് വാഹനത്തിലെ ജീവനക്കാരെ സംസ്ഥാന അതിർത്തിയായ മൂലഹളയിൽ കർണാടക അധികൃതർ തടഞ്ഞതോടെ ദേശീയപാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇതോടെ ബാംഗ്ലൂർ റൂട്ടിലെ നിരവധി യാത്രക്കാരും ദുരിതത്തിലായി.
ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടക അതിർത്തികളിൽ കഴിഞ്ഞ ദിവസം മുതൽ പരിശോധനയും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കർശനമാക്കിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ചരക്ക് എടുക്കാൻ കർണാടകയിലേക്ക്പോകാനെത്തിയ ലോറിയിലെ ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് അതിർത്തി ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ്, പൊലീസ്, വനം വകുപ്പ് ജീവനക്കാർ തടഞ്ഞത്.
ഇരുവശത്തുനിന്നുമുള്ള ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളും ഒന്നിന് പിറകെ ഒന്നായി എത്തിയതോടെ വാഹനക്കുരുക്കായി. അതിനിടെ ചില വാഹനങ്ങൾ കടന്നുപോകാനായി മുന്നോട്ട് കയറ്റി ഇട്ടതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കർണാടകയുടെയും കേരളത്തിന്റെയും നിരവധി ബസുകളും ഗതാഗതകുരുക്കിലകപ്പെട്ടതോടെ ഇതിലുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായി.
സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്പെക്ടർ സി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കർണാടക അധികൃതരുമായി സംസാരിച്ചാണ് പ്രശ്നത്തിന് മൂന്ന് മണിയോടെ പരിഹാരം കണ്ടത്. തുടർന്ന് ഗതാഗത കുരുക്ക് ഒഴിവാക്കി ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്ന് പോയി.
കർണാടകയിലേക്ക് ചരക്ക് എടുക്കാൻ പോകുന്ന വാഹനത്തിലെ ജീവനക്കാർ പതിനഞ്ച് ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണമെന്നും മറ്റ് യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കാണിച്ചിരിക്കണമെന്നും ചർച്ചയിൽ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |