കോളേജ് പാർക്കിൽ ഇരുന്നതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഉപദ്രവം
തല റെയിൽവേ ട്രാക്കിൽ ചേർത്ത് വച്ച് തലയിലും മൂക്കിലും ഇടിച്ചു
കൊല്ലം: നഗരത്തിലെ ഒരു പ്രമുഖ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത അഞ്ച് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങാപ്പാറ ശ്രീകാര്യം പത്മനാഭം വീട്ടിൽ ഹരികൃഷ്ണൻ (21), കോഴിക്കോട് ഫറൂക്ക് കല്ലുംപാറ പെരുമുഖം തണ്ണിച്ചാൽഹൗസിൽ സഹൽ മുഹമ്മദ് (22), പാലക്കാട് ശേഖരപുരം കൽപ്പാത്തി കമലാലയം വളപ്പ് 32 ൽ സോപാനം വീട്ടിൽ അഭിഷേക് (22), ആലപ്പുഴ ചേർത്തല അരൂക്കുറ്റി നടുവേത്ത് നഗർ അരുൺമാസ് വീട്ടിൽ നബ്ഹാൻ അനീസ് (22), കണ്ണൂർ പയ്യന്നൂർ വെളളൂർ അഞ്ഞൂറ് കിസാൻ കോവിൽ ശ്രീകൃഷ്ണ വീട്ടിൽ അശ്വിൻ മനോഹർ (21) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒന്നാം വർഷ വിദ്യാർത്ഥികളായ സുബ്ഹാനും ആലമും കോളേജ് പാർക്കിൽ ഇരുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികൾ അവരെ ഉപദ്റവിച്ചത്. വിദ്യാർത്ഥികളെ സമീപത്തെ റെയിൽവേ പാലത്തിനടിയിലെ ഭിത്തിയോട് ചേർത്തുനിറുത്തി ദേഹോപദ്റവം ഏൽപ്പിക്കുകയും തുടർന്ന് തല റെയിൽവേ ട്രാക്കിൽ ചേർത്ത് വച്ച് തലയിലും മൂക്കിലും ഇടിക്കുകയും ചെയ്തു. മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ഇവർ വിദ്യാർത്ഥികളെ ഹോസ്റ്റൽ മുറിയിൽ കൊണ്ട് പോയി മുറിവുകൾ കഴുകി വൃത്തിയാക്കി മടക്കിയയച്ചു. ശരീര വേദനയെ തുടർന്ന് വിദ്യാർത്ഥികൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് റാഗിംഗ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിദ്യാർത്ഥികൾ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, വി.എസ്. ശ്രീനാഥ്, താഹകോയ, കെ.ജയൻ, സക്കറിയ, എ.എസ്.ഐ സജീല, സി.പി.ഒ ഷാജി, ദീപു ഡേവിഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |