കമ്പളക്കാട് (വയനാട്): നാടൻ തോക്കുമായി കാട്ടുപന്നി വേട്ടയ്ക്കിറങ്ങുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് കോട്ടത്തറ മേച്ചന ചുണ്ടറംകോട് കോളനിയിലെ അച്ചപ്പന്റെ മകൻ ജയൻ (36) മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരിൽ ബന്ധു ശരുണിനെ മുഖത്തുസാരമായി പരിക്കേറ്റ നിലയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘം സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
സാരമായി പരിക്കേറ്റ നിലയിൽ ജയനെ കല്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ അന്ത്യം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ കമ്പളക്കാട് വണ്ടിയാമ്പറ്റയിലാണ് സംഭവം. തോക്ക് കൈകാര്യം ചെയ്തത് ആരെന്ന് വ്യക്തമാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വേട്ടയ്ക്കിടയിൽ കലുങ്കിലിരുന്നു സംസാരിക്കുമ്പോൾ അബദ്ധത്തിൽ നിറയുതിർന്നതാണെന്നാണ് പ്രാഥമിക നിഗമനം. കൃഷിയിടത്തിൽ കാവലിനായി പോയപ്പോൾ ആരോ വെടിയുതിർത്തതാണെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. ഇതിൽ യാഥാർത്ഥ്യമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. തോക്കുമായി ബന്ധപ്പെട്ടും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പ്രിയയാണ് ജയന്റെ ഭാര്യ. മക്കൾ: ലിയ, ദിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |