മുംബയ്: ഐ പി എല്ലിൽ രണ്ട് ടീമുകളെ കൂടി പുതുതായി ഉൾപ്പെടുത്തിയതിനാൽ വീണ്ടും ഒരു താരലേലത്തിന് കളമൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള ടീമുകൾ തങ്ങൾക്ക് നിലനിർത്താൻ താത്പര്യമുള്ള കളിക്കാരുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി പഞ്ചാബ് കിംഗ്സ് തങ്ങളുടെ ക്യാപ്ടനും ഇന്ത്യൻ ഓപ്പണറുമായ കെ എൽ രാഹുലിന്റെ പേര് നിലനിർത്തുന്ന താരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. രാഹുൽ തന്നെ ആവശ്യപ്പെട്ടതിനാലാണ് ബാറ്ററെ താരലേലത്തിനുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ടീം പിന്നീട് അറിയിച്ചു.
എന്നാൽ പുതുതായി രൂപം കൊണ്ട ലക്നൗ ടീം ഉടമകൾ രാഹുലിനെ നേരത്തെ തന്നെ സമീപിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് ഇന്ത്യൻ താരം പഞ്ചാബ് ടീം അധികൃതരോട് തന്നെ താരലേലത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതെന്നും വാർത്തകൾ വന്നിരുന്നു. ഇതിനെ തുടർന്ന് പഞ്ചാബ് ടീം ഉടമകളിൽ ഒരാളായ നെസ് വാഡിയ പരസ്യമായി രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ഒരു ടീമുമായി കരാർ നിലനിൽക്കുമ്പോൾ മറ്റൊരു ടീമിന്റെ പ്രതിനിധികളുമായി സംസാരിക്കുന്നത് ബി സി സി ഐ നിയമപ്രകാരം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാഹുൽ അത്തരത്തിൽ ഒരു പ്രവൃത്തി ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഇനി അഥവാ അങ്ങനെ എന്തെങ്കിലും തെളിഞ്ഞാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും വാഡിയ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ലക്നൗ ടീം ഉടമകൾ രാഹുലുമായി സംസാരിച്ചതായി വാർത്തകൾ വന്നുവെങ്കിലും നിയമപ്രകാരം അത് തെറ്റായതിനാൽ അവർ അത് ചെയ്തെന്ന് താൻ കരുതുന്നില്ലെന്നും വാഡിയ കൂട്ടിച്ചേർത്തു.
ബി സി സി ഐ ചട്ടപ്രകാരം ഒരു ഐ പി എൽ ടീമുമായി കരാറിലുള്ള താരത്തെ ആ ടീം റിലീസ് ചെയ്യുന്നതിന് മുമ്പായി മറ്റൊരു ടീം സംസാരിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ 2010ൽ രാജസ്ഥാൻ റോയൽസുമായി കരാറിലായിരുന്ന രവീന്ദ്ര ജഡേജ മറ്റൊരു ടീമുമായി സംസാരിച്ചതിന് ഒരു വർഷത്തെ സസ്പെൻഷൻ അനുഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |