കോട്ടയം: ഏറെ ബുദ്ധിമുട്ടി, കുഞ്ഞുമക്കളെ രക്ഷിതാക്കൾ സ്കൂളിലേയ്ക്ക് അയയ്ക്കുമ്പോൾ ഒരുപറ്റം അദ്ധ്യാപകർ ഇപ്പോഴും വാക്സിനോട് മുഖം തിരിച്ചുനിൽക്കുകയാണ് . കൊവിഡിനെ തുരത്താൻ ലോകമൊന്നിക്കുമ്പോൾ വാക്സിൻ വിരുദ്ധത ബാധിച്ച അദ്ധ്യാപകർ ജില്ലയിലുമുണ്ട്. 74 പേർ . ഇവർക്കെതിരെ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
.....................................
വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ സ്‌കൂളിൽ വരുന്നത് തടയണം. ഒന്നര വർഷത്തോളം കുട്ടികൾ വീടുകളിൽ കഴിഞ്ഞു. അവർക്ക് മോചനം കിട്ടിയത് സ്‌കൂൾ തുറന്നതോടെയാണ്. മാതാപിതാക്കളെ പോലെ തന്നെ അവരുടെ സുരക്ഷ അദ്ധ്യാപകർ നോക്കും എന്നാണ് രക്ഷിതാക്കൾ കരുതുന്നത്. എന്നാൽ അദ്ധ്യാപകർ വാക്‌സിനെടുക്കാതിരുന്നാൽ കുട്ടികൾക്ക് എന്തു സുരക്ഷയാണുള്ളത്.
-അൻസിയ ഹാസിഫ്, താഴത്തങ്ങാടി
അദ്ധ്യാപകർ വാക്‌സിൻ എടുക്കണം. സ്‌കൂൾ തുറന്ന സമയത്ത് ആദ്യ പി.ടി.എ യോഗം കൂടിയപ്പോൾ തന്നെ എല്ലാ അദ്ധ്യാപകരും വാക്‌സിൻ എടുത്തതാണെന്നാണ് അറിയിച്ചത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികളുടെ സുരക്ഷിതത്വം വീടുകളിലെ പോലെ തന്നെ, സ്‌കൂളിലും ഉറപ്പു വരുത്തണം.പ്രത്യേകിച്ച് പ്രൈമറി സ്‌കൂളിൽ.
-മിനി റെജി, മണർകാട്
നിലവിലെ സാഹചര്യത്തിൽ മൂന്നാം ഘട്ടം കൊവിഡ് ബാധിക്കുന്നത് കുട്ടികളെയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ആ സാഹചര്യത്തിൽ അദ്ധ്യാപകർ വാക്‌സിൻ എടുക്കുന്നത് നിർബന്ധമാക്കണം. എടുക്കാത്തവരെ ജോലിയിൽ പ്രവേശിപ്പിക്കരുത്. സർക്കാരിന്റെ ഉറപ്പിലാണ് രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നതെന്ന് മറക്കരുത്.
-രാജി വിനീത്, അയർക്കുന്നം.
സർക്കാരിന്റെ തീരുമാനം അദ്ധ്യാപകർ അംഗീകരിക്കുകയാണ് വേണ്ടത്. വാക്സിനെടുക്കാതിരിക്കുന്നത് ധാർമ്മികതയല്ല. കുട്ടികളോട് ചെയ്യുന്ന അനീതിയാണത്. വിദ്യാർത്ഥികളുടെ സുരക്ഷ ഏതൊരദ്ധ്യാപകന്റെയും ഉത്തരവാദിത്വമാണ്. അത് മറക്കുന്നവരെ അദ്ധ്യാപകരെന്നു വിളിക്കാനാവില്ല. വാക്സിനെടുപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
- പി.പി.സന്തോഷ് പി.ടി.എ പ്രസിഡന്റ് ആശ്രമം സ്കൂൾ, വൈക്കം
കുട്ടികൾക്ക് മാതൃകയാവേണ്ട അദ്ധ്യാപകർ ഇങ്ങനെ തുടങ്ങിയാൽ മാതാപിതാക്കൾ എന്തുചെയ്യും. അത്തരക്കാരെ സ്കൂളിൽ നിന്ന് പുറത്താക്കണം. കൊവിഡിൽ നിന്ന് നാട് കരകയറുന്നതേയുള്ളൂ. പിന്നാലെ ഒമിക്രോൺ ആശങ്കയും ഉയരുമ്പോൾ അദ്ധ്യാപകർ പിടിവാശി ഉപേക്ഷിക്കണം. സ്കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും ഇത്തരം അദ്ധ്യാപകർക്കെതിരെ കർശന നിലപാട് എടുക്കണം.
- ടൈറ്റസ് ജോസഫ്, പുളിന്താനം, കോരൂത്തോട്
വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ മാറി നിൽക്കുകയാണ് വേണ്ടത്. കുട്ടികൾക്ക് രോഗം വരാതിരിക്കാനാണ് രക്ഷിതാക്കൾ രണ്ട് ഡോസ് വാക്സിൻ എടുത്തത്. അപ്പോൾ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ വാക്സിൻ എടുക്കാത്തത് നീതിയല്ല. മിക്ക രക്ഷിതാക്കളും കുട്ടികളെ കൊണ്ടു വിടുകയും കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. അത് കുട്ടികൾക്ക് കൊവിഡ് വരരുത് എന്നു കരുതിയാണ്.
- രേഖ ജയകുമാർ, നിലക്കൽ, പുലിക്കുന്ന്
സമൂഹത്തിൽ ഏറ്റവും പ്രതിബദ്ധതവേണ്ട ജോലിയാണ് അദ്ധ്യാപനം. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ പേരുകൾ സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. അങ്ങിനെ പൊതു സുരക്ഷ മുൻ നിറുത്തി അത്തരം അദ്ധ്യാപകരുമായുള്ള സമ്പർക്കം ഒഴിവാക്കുവാനുള്ള അവസരം ആ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മറ്റു ജീവനക്കാർക്കും നൽകണം. - പി.വി. മഹേന്ദ്രൻ , രക്ഷിതാവ്, കുമരകം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |