തിരുവനന്തപുരം: ഒമിക്രോൺ ഭീതിക്കിടയിൽ, റഷ്യയിൽ നിന്ന് ഞായറാഴ്‌ച എത്തിയ 21 യാത്രക്കാരിൽ ആർടിപിസിആർ പരിശോധന നടത്തുന്നതിലും ഇവരോട് ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടില്ലാത്തിലും ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയതായി 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് " റിപ്പോർട്ട് ചെയ്‌തു.
ചില രാജ്യങ്ങളിൽ കൊവിഡിന്റെ ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനയും ഒരാഴ്‌ചത്തെ ഹോം ക്വാറന്റൈനും നിർബന്ധമാക്കിയിരുന്നു. നവംബർ 26ന് ആണ് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
റഷ്യയിൽ നിന്നും 30 അംഗ സംഘമാണ് വിവിധ എയർഅറേബ്യ വിമാനങ്ങളിലായി ഷാർജ വഴി മടങ്ങിയത്. ഇവരിൽ 24 പേർ കൊച്ചി വിമാനത്താവളത്തിൽ അഞ്ചുപേർ തിരുവനന്തപുരത്തും ഒരാൾ കോഴിക്കോടുമാണ് ഇറങ്ങിയത്. ഇവരിൽ കോഴിക്കോട്ടെത്തിയ യാത്രക്കാരനെയും തിരുവനന്തപുരത്ത് വന്ന മൂന്ന് മുതിർന്നവരെയും ആർടിപിസിആർ പരശോധനയ്‌ക്ക് വിധേയരാക്കുകയും ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശിക്കുകയും ചെയ്‌തു. പക്ഷേ, കൊച്ചിയിലിറങ്ങിയ യാത്രക്കാരെയും തിരുവനന്തപുരത്ത് ഒരാളെയും പരിശോധനയ്‌ക്ക് വിധേയമാക്കുകയോ ക്വാറന്റൈൻ നിർദേശിക്കുകയോ ചെയ്‌തിട്ടില്ലെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, കൊച്ചിയിൽ അവസാനമെത്തിയ നാലുപേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായാണ് വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നത്. അതേസമയം, ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ പറഞ്ഞു. 'അപകടസാദ്ധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ ഞങ്ങൾ ഞായറാഴ്ച പരിശോധിക്കാൻ തുടങ്ങി. അന്ന് ഞങ്ങൾ 141 പേരെ പരിശോധിച്ചു. അത്തരമൊരു വീഴ്ചയെക്കുറിച്ച് വിവരമില്ല, അത് അന്വേഷിക്കും" എന്നും അവർ ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ടറോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |