മലയിൻകീഴ്: നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമാഫിയസംഘം കൈത്തോട് മണ്ണിട്ട് നികത്തിയതോടെ പാലോട്ടുവിള കരയ്ക്കനാട് ഏലായിലെ കർഷകരും നാട്ടുകാരും ഒരുപോലെ ദുരിതത്തിൽ. തോടിലൂടെയുള്ള ഒഴുക്കുനിലച്ചതോടെ എലായിലടക്കം വെള്ളം കെട്ടിനിൽക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. കൃഷിനാശത്തോടൊപ്പം പകർച്ചാവ്യാധി ഭീഷണിയും ഉയരുന്നതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. കുരിയോട്, മാങ്കുന്നുമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം കരയ്ക്കനാട് ഏലയിലെ ഈ ചെറിയ കൈത്തോടിലൂടെയാണ് കൊമ്പേറ്റി തോട്ടിലേക്ക് പതിച്ചിരുന്നത്.
എന്നാൽ മാർച്ച് മുതൽ ആരംഭിച്ച നിർമ്മാണമാണ് തണ്ണീർത്തടത്തിന് ചരമഗീതം മുഴക്കിയത്. നാട്ടുകാർ അന്നേ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും നിർമ്മാണം അവസാനിക്കുമ്പോൾ തോട് പഴയസ്ഥിതിയിൽ ആക്കുമെന്നായിരുന്നു ഭൂമാഫിയ ഇവരോട് പറഞ്ഞത്. എന്നാൽ ഈ ഉറപ്പിന് പുല്ലുവില പോലും കൊടുക്കാതായതോടെ നിരവധി ജനങ്ങൾ ദുരിതത്തിന് നടുവിലായി. വിഷയത്തിൽ നിരവധി തവണ റവന്യൂ അധികൃതർക്കടക്കം പരാതി നൽകിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.
കൊതുക് ശല്യം രൂക്ഷം
മലിനജലം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് കൊതുകുശല്യം രൂക്ഷമാണ്. ഇതോടെ പകർച്ചാവ്യാധി ഭീഷണിയുടെ നടുവിലാണ് ഇവിടുത്തെ ജനങ്ങൾ. ചിലർക്ക് ദേഹമാകെ ചൊറിഞ്ഞ് നീരുവന്ന് പൊട്ടുന്ന അവസ്ഥയാണ്. എന്നാൽ ആരോഗ്യപ്രവർത്തകരാരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മലിനജലം കെട്ടിനിൽക്കുന്നത് കാരണം പ്രദേശത്തെ കുടിവെള്ള സ്രോതസുകളും ഉപയോഗശൂന്യമായി. ഇതുകാരണം മറ്റുള്ള സ്ഥലങ്ങളിൽ നിന്നാണ് ജനങ്ങൾ ഗാർഹികാവശ്യങ്ങൾക്ക് വെള്ളം ശേഖരിക്കുന്നത്.
ഉത്തരവിനും പുല്ലുവില
ഏലായിൽ വെള്ളം കയറിയതോടെ വായ്പയെടുത്ത് കൃഷി ഇറക്കിയ തങ്ങൾ കടക്കെണിയുടെ നടുവിലാണെന്നാണ് കർഷകർ പറയുന്നത്. മലയിൻകീഴ്, വിളവൂർക്കൽ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ച് സ്ഥലമാണ് കരയ്ക്കനാട് ഏലാ. ഇതുകാരണം രണ്ട് പഞ്ചായത്തിലെ വില്ലേജ് ഓഫീസുകളിലും കൃഷി ഭവനിലും കർഷകർ പരാതി നൽകിയിരുന്നു. പരാതികളെ തുടർന്ന് മലയിൻകീഴ് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |