തിരുവനന്തപുരം:സഹകരണ ബാങ്കുകളുടെ പേരും പ്രവർത്തനവും പരിമിതപ്പെടുത്താനുള്ള നീക്കം നിയമവിരുദ്ധമായതിനാൽ പിൻമാറണമെന്ന് റിസർവ് ബാങ്കിന് കേരളത്തിന്റെ കത്ത്.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസിന് സഹ.മന്ത്രി വി.എൻ.വാസവനും ആർ.ബി.ഐ. ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാലിന് സംസ്ഥാന സഹ. രജിസ്ട്രാർ പി.ബി.നൂഹുമാണ് കത്തയച്ചത്. ഇക്കാര്യം ഇന്നലെ വാർത്താസമ്മേളനത്തിൽ മന്ത്രിയാണ് വെളിപ്പെടുത്തിയത്.സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രാഥമിക സഹ. ബാങ്കുകൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുത്, ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഇതൊന്നും നിയമപരമല്ലെന്ന് കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അംഗങ്ങളെ നിർവചിക്കുന്നത് സുപ്രീം കോടതി വിധിപ്രകാരമാണ്. ബാങ്കുകൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ സഹ.സ്ഥാപനങ്ങൾക്ക് ബാധകമല്ല. ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നത് നിയമപരമായാണ്. സഹ.നിയമം അനുസരിച്ച് സംഘങ്ങൾ നടത്തുന്ന പണമിടപാടുകളെ ബാങ്കിംഗ് എന്ന പദത്തിന്റെ നിർവചനത്തിൽ ഒതുക്കാനാവില്ല.സഹ.സംഘങ്ങളിലെ അംഗം ആരാണെന്ന് സംസ്ഥാന സഹ.നിയമം അനുസരിച്ചാണ് നിശ്ചയിക്കുന്നത്. അക്കാര്യം സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ ജാഗ്രതാനിർദ്ദേശം പൊതുജനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും ആശയകുഴപ്പമുണ്ടാക്കുന്നതാണ്. നിയന്ത്രണം 1625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000 ൽ അധികം സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കും. അതിനാൽ പിൻമാറണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |