വിഴിഞ്ഞം: കീറിപ്പറിഞ്ഞ കുടയുടെ മാത്രം തണലിൽ പൊരിവെയിലും കനത്തമഴയും വകവയ്ക്കാതെ ജോലി ചെയ്യുന്ന കോവളത്തെ ലൈഫ് ഗാർഡുകൾക്ക് ഒടുവിൽ ഷെൽട്ടർ ഒരുങ്ങുന്നു. 20 ലക്ഷം രൂപ ചെലവിൽ നടപ്പാക്കുന്ന കോവളം ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് ഷെൽട്ടർ നിർമ്മിക്കുന്നത്. നിലവിൽ ലൈഫ്ഗാർഡുകൾ സ്വയം നിർമ്മിച്ച തകർന്നുവീഴാറായ താത്കാലിക ഷെൽട്ടറിലാണ് ഇവർ വിശ്രമിക്കുന്നത്. വളരെയധികം ബുദ്ധിമുട്ടുകളാണ് ഇതിനുള്ളിൽ ഇവർ നേരിടുന്നത്. ഇതിന് പരിഹാരമായാണ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. മൊബൈൽ ചാർജിംഗ് സൗകര്യം ഉൾപ്പെടെയുളളവ പുതിയ കെട്ടിടത്തിലുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഗ്രോവ് ബീച്ചിൽ പുതിയ പൊലീസ് എയ്ഡ് പോസ്റ്റും നിർമ്മിക്കും. കൂടാതെ സഞ്ചാരികൾക്ക് കടലിന്റെ അവസ്ഥയെക്കുറിച്ച് അറിയാൻ ആധുനിക രീതിയിലുള്ള മുന്നറിയിപ്പ് ബോർഡുകളും തീരത്ത് സ്ഥാപിക്കും. രാത്രികാലങ്ങളിലും ഇവ തിരിച്ചറിയുന്നതിനായി റിഫ്ലക്ടറുകൾ ഉള്ള ബോർഡുകളാണ് വിവിധ ഭാഷകളിലായി സ്ഥാപിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
തണൽ മാത്രം പോര ......
കാലത്തിനനുസരിച്ചുള്ള രക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതും കോവളത്തെ ലൈഫ്ഗാർഡുകൾ നേരിടുന്നൊരു പ്രശ്നമാണ്. പഴക്കംചെന്ന ലൈഫ്ബോട്ടുകളാണ് ഇപ്പോഴും ഇവർക്കുള്ളത്. ഇവയിൽ പലതും ഇപ്പോൾ ഉപയോഗിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. സഞ്ചാരികൾ തിരയിൽപെട്ടാൽ ഇവരെ രക്ഷിക്കാൻ വലിയ പരിശ്രമമാണ് ലൈഫ് ഗാർഡുകൾക്ക് വേണ്ടിവരിക. തിരകളോട് മല്ലിട്ട് നീന്തി എത്താൻ ധാരാളം സമയംവേണ്ടി വരുന്നത് പലപ്പോഴും രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നു. തിരയിൽപ്പെട്ടയാളെയും ചുമന്ന് തിരികെയെത്താനും അതിലേറെ ശ്രമം വേണ്ടി വരുമെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. ഇത് കണക്കിലെടുത്ത് രക്ഷാപ്രവർത്തനത്തിനായി ഡിങ്കി ബോട്ടുകളും സ്ട്രെച്ചറുകളും അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |