കൊച്ചി: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ആൻഡമാൻ നിക്കോബാറിനെ ഒൻപത് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനൽ റൗണ്ട് യോഗ്യതയ്ക്ക് ഒരു ചുവട് കൂടി അടുത്തു. തുടക്കത്തിലെ മെല്ലെപ്പോക്കിന് ശേഷം ഒൻപത് ഗോളുകൾ ആൻഡമാന്റെ പോസ്റ്റിൽ അടിച്ചുകയറ്റിയാണ് കേരളം മത്സരത്തിലെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
കേരളത്തിന്റെ ഗോൾ മഴയ്ക്ക് ഇടയിലും ആദ്യ മിനിട്ടുകളിൽ ആൻഡമാൻ ഗോൾകീപ്പർ അബ്ദുൾ അസീസിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആൻഡമാൻ ഗോൾപോസ്റ്റിലേക്ക് മത്സരത്തിന്രെ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട കേരളത്തിന്റെ മുന്നേറ്റനിരയ്ക്ക് പക്ഷേ 39ാം മിനിട്ടിൽ മാത്രമാണ് ആദ്യ ഗോൾ നേടാൻ സാധിച്ചത്. ഇതിന്റെ പ്രധാന കാരണം അബ്ദുൾ അസീസ് ബാറിന് കീഴെ നടത്തിയ വീരോചിത സേവുകളായിരുന്നു.
39ാം മിനിട്ടിൽ കേരളാ താരം തൊടുത്ത ലോംഗ് റേഞ്ചർ ബാറിൽ തട്ടി റീബൗണ്ട് ചെയ്യുകയും അത് നിജോ ഗിൽബർട്ട് ടാപ് ഇൻ ചെയ്ത് വലയിലാക്കുകയുമായിരുന്നു. ആദ്യ ഗോൾ വീണതോടെ കേരളത്തിന്റെ മുന്നേറ്റനിരയും ഉഷാറായി. ആദ്യ പകുതി അവസാനിച്ചപ്പോഴേക്ക് കേരളം 3-0ന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. നിജോയുടെ ഗോളിന് പുറമേ ജെസിൻ രണ്ട് തവണ ആൻഡമാൻ വല കുലുക്കി.
രണ്ടാം പകുതിയിലും ഗോൾ മഴ തുടർന്നു. ബിബിൻ തോമസ് (64ാം മിനിട്ട്), അർജുൻ ജയരാജ് (70ാം മിനിട്ട്), മുഹമ്മദ് സഫ്നാദ് (80, 90+3 മിനിട്ടുകൾ), നിജോ ഗിൽബർട്ട് (81ാം മിനിട്ട്), സൽമാൻ കളിയത്ത് (85ാം മിനിട്ട്) എന്നിവർ കേരളത്തിന് വേണ്ടി ഗോളുകൾ നേടി. അവസാന മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |