''അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു. നാവുകൊണ്ട് അവർ മധുരവാക്ക് പറയുന്നു."" ബൈബിളിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് നാരായണൻ നമ്പൂതിരി പറഞ്ഞപ്പോൾ സുഹൃദ്സംഘത്തിലുള്ളവർ അമ്പരന്നു. കാരണം ആ സദസിൽ വിവിധ ജാതിക്കാരും മതക്കാരും ഉണ്ടായിരുന്നു. തന്റെ പേരിലെ ജാതിവാൽ സ്കൂളിൽ ചേർത്തപ്പോൾ രക്ഷിതാക്കൾക്ക് പറ്റിയ അബദ്ധം. പല്ലിയെപ്പോലെ അതു മുറിച്ചു കളയണമെന്നുണ്ട്. ഇനി വയസാംകാലത്ത് ഗസറ്റിൽ പേര് മാറ്റിയിട്ട് എന്തുകാര്യം? വാക്കിലോ പെരുമാറ്റത്തിലോ ജാതി വരാതെയല്ലേ അറുപതാണ്ട് ജീവിച്ചത്. അതുമതി നല്ല മനുഷ്യന്. ജാതി, മതം, രാഷ്ട്രീയകുപ്പായങ്ങളൊന്നും വേണമെന്നില്ല. കേട്ടിരുന്നവർ നമ്പൂതിരിയോട് യോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് കൈയടിച്ചു.
സ്നേഹത്തിന് ജാതിയുണ്ടോ എന്നതായിരുന്നു സുഹൃത് സംഘത്തിന്റെ ആ ഞായറാഴ്ചയിലെ ചർച്ചാവിഷയം. പങ്കെടുത്ത വിവിധ രാഷ്ട്രീയ അനുഭാവികളും മതക്കാരും ഇല്ലെന്ന് ധീരമായി വാദിച്ചു. അതിന് സഹായകമായ ഗ്രന്ഥങ്ങളും മഹദ്വചനങ്ങളും നിരത്തി. സ്നേഹം തന്നെ ശ്രീനാരായണഗുരുവും കുമാരനാശാനും പറഞ്ഞപോലെ മനുഷ്യജാതിയാകുമ്പോൾ അതിലെങ്ങനെ ജാതിചേർക്കാനാവും എന്ന വാദഗതിക്കാരനായിരുന്നു ബാങ്ക് ജീവനക്കാരനായ റോബർട്ട്. സംസാരിച്ചവരെല്ലാം സ്നേഹത്തിന് ജാതിയില്ലെന്ന് ആവർത്തിച്ചപ്പോൾ പലരും നാരായണൻ നമ്പൂതിരിയുടെ മുഖം ശ്രദ്ധിച്ചു. ഒറ്റപ്പെട്ടാലും സ്വന്തം നിലപാട് പരസ്യമായി പറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യാറുള്ള ആളാണ് അദ്ദേഹം. ഇടതുപക്ഷക്കാരനാണെങ്കിലും ഇടതുപക്ഷ തീവ്രവാദികളുടെയും മുതുകത്ത് ജാതിപ്പേര് ഭാണ്ഡം വച്ചുകൊടുക്കുന്നതിനെ അദ്ദേഹം കളിയാക്കിയിട്ടുണ്ട്. വിമർശനം ഭയന്ന് ജാതിപ്പേർ പ്രേമം ഉപേക്ഷിച്ചവരും നാട്ടിൽ നിരവധി.
സ്നേഹത്തിന് ജാതിയില്ല, ജാതി വേണ്ട എന്ന അഭിപ്രായക്കാരനാണഅ ഞാൻ. പക്ഷേ, ജാതിയെപ്പോലെ മനുഷ്യനെ വേർതിരിക്കുന്ന ചില ഘടകങ്ങൾ ഇല്ലേ. ഓരോ വീടും പരിശോധിച്ചുനോക്കുക... നാരായണൻ നമ്പൂതിരിയുടെ വാക്കുകൾക്കായി പലരും ചെവിയോർത്തു.
മകനെയും മകളെയും ഒരേപോലെയാണോ സ്നേഹിക്കുന്നത്. സഹോദരിയുടെ മക്കളെയും സഹോദരന്റെ മക്കളെയും ഒരേപോലെ സ്നേഹിക്കുന്നവർ എത്രയുണ്ടാകും. സ്വന്തം മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും തുല്യമായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവർ എത്രയുണ്ടാകും. സാമ്പത്തികമായി ഉയർന്നവരെയും താഴന്നവരെയും തുല്യമായി സ്നേഹിക്കാൻ നമുക്ക് പറ്റുന്നുണ്ടോ? വെളുത്തവരെയും നിറം കുറഞ്ഞവരെയും ഒരുപോലെ കാണുന്നവർ എത്രയുണ്ടാകും? പൂവിനെയും പുഴുവിനെയും ഒരുപോലെ കാണാൻ പറ്റുന്നവർ എത്രയുണ്ടാകും? വേദങ്ങളും പുരാണങ്ങളും മഹദ്ഗ്രന്ഥങ്ങളും വെറുതെ വായിച്ചുട്ടുകാര്യമില്ല. കഷായം മണിപ്പിച്ചിട്ടു കാര്യമില്ല. അതു കുടിച്ചിറക്കിയാലേ ശരീരത്തിനും രോഗത്തിനും ഗുണമുണ്ടാകൂ. അതുപോലെ അറിവ് ഉൾക്കൊണ്ടാലേ മനസിന് വലിപ്പം കൂടു. നാം അറിഞ്ഞും അറിയാതെയും കാട്ടുന്ന സ്നേഹവേലികൾ ആദ്യം പൊളിക്കണം. മഴവില്ലിനെ ഏഴായി കണ്ടാൽ എന്തുകാര്യം? ഒന്നായി കാണുമ്പോഴാണ് ചന്തം. ആ വാക്കുകൾക്കും ഏഴഴകാണെന്ന് കേട്ടിരുന്നവർക്കും തോന്നി.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |