കൊല്ലം: കനത്ത മഴയെത്തുടർന്ന് രണ്ടാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതം മാറും മുമ്പേ മൺറോതുരുത്തിൽ വേലിയേറ്റം രൂക്ഷമായി. മണിക്കൂറുകളുടെ ഇടവേളയിൽ വീടുകൾക്കുള്ളിൽ വെള്ളം നിറയുകയാണ്. 400 ഓളം വീടുകൾ വേലിയേറ്റ ദുരിതത്തിലാണ്.
പുലർച്ച നാലോടെ വേലിയേറ്റം ആരംഭിക്കും. അഞ്ച് മണിയാകുമ്പോൾ വെള്ളം ഇറങ്ങും. തുടർന്ന് ഒൻപത് മണിയാകുമ്പോൾ വീണ്ടും വെള്ളം നിറയും. പിന്നെ പതിയെ ഇറങ്ങിത്തുടങ്ങുന്ന വെള്ളം സന്ധ്യയോടെ വീണ്ടും ഇരച്ചെത്തും. സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ. കക്കൂസിൽ വെള്ളം നിറഞ്ഞതിനാൽ നിരവധി കുടുംബങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടിവരുന്നു. വെള്ളം കെട്ടി ചെറുവഴികളൊന്നും കാണാൻ കഴിയാത്ത അവസ്ഥയാണ്. വീട്ടിനുള്ളിൽ തളം കെട്ടുന്ന കക്കൂസ് മാലിന്യം അടക്കം കഴുകി നീക്കി മണിക്കൂറുകൾ പിന്നിടുമ്പോൾ വീണ്ടും ദുരിത ജലം നിറയും.
വേലിയേറ്റം ശക്തമായിട്ട് മൂന്നു ദിവസമായി. നാല് ദിവസം കൂടി തുടരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൈത്തോടുകളിൽ നിന്നാണ് വീടുകളിലേക്ക് പ്രധാനമായും വെള്ളം കയറുന്നത്. കല്ലടയാറ്റിലെ ജലനിരപ്പ് വർദ്ധിച്ചതാണ് വേലിയേറ്റത്തിന്റെ ശക്തി വർദ്ധിക്കാൻ കാരണമെന്ന് സംശയമുണ്ട്.
# മണ്ണിട്ടാൽ കുറ്റം
വേലിയേറ്റത്തിനൊപ്പം പൊലീസും റവന്യു ഉദ്യോഗസ്ഥരും നാട്ടുകാരെ വേട്ടയാടുകയാണ്. ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്ത പ്രദേശത്ത് മണ്ണിടുന്നതിന് നിലവിൽ നിയമതടസമില്ല. വേലിയേറ്റത്തിൽ വീട്ടുമുറ്റങ്ങളിൽ മലിനജലം കെട്ടാതിരിക്കാൻ ആരെങ്കിലും മണ്ണിട്ടാൽ റവന്യു, പൊലീസ് ഉദ്യോഗസ്ഥരെത്തി തടയുകയാണ്. എന്നാൽ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മണ്ണിടുന്നതിന് രാത്രികാലങ്ങളിൽ പൊലീസ് ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്.
# വേലിയേറ്റം രൂക്ഷമായ പ്രദേശങ്ങൾ കിടപ്രം തെക്ക് കണ്ട്രാംകാണി പട്ടംതുരുത്ത് പടിഞ്ഞാറ് പട്ടംതുരുത്ത് കിഴക്കിന്റെ കുറച്ച് ഭാഗം നെന്മേനി തെക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |