കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധ പ്രചാരണം നടത്താനുള്ള മുസ്ളിം കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാനത്തെ ഭൂരിഭാഗം പള്ളികളിലും നടന്നില്ല. പള്ളികളിൽ നല്ലൊരു പങ്കിന്റെയും നിയന്ത്രണമുള്ള സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ.കെ.വിഭാഗം) ഈ പ്രക്ഷോഭ രീതിയിൽ നിന്ന് വിട്ടുനിന്നതോടെ ചുരുക്കം ഇടങ്ങളിൽ മാത്രമാണ് നടന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള സമസ്ത വിഭാഗം കോ - ഓർഡിനേഷൻ കമ്മിറ്റിയിൽ ഉൾപ്പെടുന്നില്ല. കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ, ജമാ അത്തെ ഇസ്ളാമി എന്നിവയുടെ കീഴിലുള്ള പള്ളികളിൽ മാത്രമാണ് പ്രചാരണം നടന്നത്. സംഘർഷ സാദ്ധ്യത മുന്നിൽക്കണ്ട് ചില പള്ളികളിൽ മഫ്‌തിയിൽ പൊലീസുകാരുടെ നിരീക്ഷണമുണ്ടായിരുന്നു. നദ്‌വത്തുൽ മുജാഹിദ്ദീന് കീഴിലുള്ള പള്ളികളിൽ വഖഫ് സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിശദീകരിച്ചുള്ള ഖുതുബ നടന്നതായി സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ള കോയ മദനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |