ന്യൂഡൽഹി: ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ നൽകുന്ന വാക്‌സിനുകളുടെ ഫലപ്രാപ്‌തിയും ബൂസ്‌റ്റർ ഡോസുകളുടെ അനിവാര്യതയും അടിയന്തരമായി പരിശോധിക്കണമെന്ന് ആരോഗ്യത്തിനായുള്ള പാർലമെന്ററി സമിതി ശുപാർശ ചെയ്‌തു. ഒമിക്രോൺ വകഭേദത്തിന്റെ പ്രവർത്തനം വിശദപഠനത്തിന് വിധേയമാക്കാനും സമിതി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം തടയാൻ രാജ്യത്തുള്ള സംവിധാനങ്ങൾ അപര്യാപ്‌തമാണെന്നും സമിതി കണ്ടെത്തി.
വാക്‌സിനെടുത്തവരെയും ഒമിക്രോൺ ബാധിക്കുമെന്നത് ആശങ്കയുളവാക്കുന്നു. അതിനാൽ ഇന്ത്യയിലെ വാക്‌സിനുകളുടെ ഫലപ്രാപ്‌തി പരിശോധിക്കണം. പുതിയ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസുകൾ ആവശ്യമാണോ എന്ന് ഗവേഷണങ്ങൾ നടത്തണം. ആദ്യ കൊവിഡ് തരംഗം നഗരങ്ങളിൽ ഒതുങ്ങി നിന്നപ്പോൾ രണ്ടാം തരംഗം ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ ബാധിച്ചു. അതിനാൽ ആവശ്യമായ കിടക്കകളും ഒാക്‌സിജൻ സിലിണ്ടറുകളും അടക്കമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. ഒന്നാം തരംഗമുണ്ടായി ആറുമാസം കഴിഞ്ഞപ്പോഴേക്കും രണ്ടാം തരംഗം വന്നത് പരിശോധനകളിലെ ന്യൂനതയും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |