കോഴിക്കോട് : തൊണ്ടയാട് - വെങ്ങളം ബൈപ്പാസിൽ പൂളാടികുന്നിന് സമീപം സി.എൻ.ജി സിലിണ്ടറുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു. സിലിണ്ടറിൽ നിന്ന് ചെറിയ തോതിൽ വാതക ചോർച്ച ഉണ്ടായെങ്കിലും അഗ്നിശമന സേനയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സേഫ്റ്റി ഓഫീസർമാരും ഉടൻ സ്ഥലത്തെത്തി ചോർച്ച അടച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്ന് ഉള്ള്യേരിയിലെ ബങ്കിലേക്ക് 40 സി.എൻ.ജി സിലിണ്ടറുമായി വന്ന ലോറി അമ്പലപ്പടിയിൽ ടയർ പഞ്ചറായി റോഡിരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഒരുവശം പൂർണമായും തകർന്നു. പരിക്കേറ്റ കക്കോടി സ്വദേശികളായ ലോറി ഡ്രൈവർമാർ ശോഭാനന്ദ്, ഹരീഷ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്നുള്ള സിലിണ്ടറുകൾ ചേമഞ്ചേരി ദേശീയപാതയ്ക്ക് സമീപത്തെ ബങ്കിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ബൈപ്പാസിലുണ്ടായ ഗതാഗത തടസം പതിനൊന്നരയോടെ നീക്കി.
വെള്ളിമാടുകുന്ന് ഫയർസ്റ്റേഷനിലെ അസി. ഓഫീസർമാരായ ഒ.കെ.അശോകൻ, കെ.സി.സുജിത്ത്കുമാർ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ സി.ഷിജു, ഷാജി പുൽപ്പറമ്പിൽ, എം.നിഖിൽ, മനുപ്രസാദ്, വി.ജിതിൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |