തൃശൂർ: കുടിവെള്ളത്തിന്റെ ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പാക്കാൻ ജില്ലയിലെ 54 പഞ്ചായത്തുകളിൽ ആദ്യ 6 മാസം സൗജന്യമായി ജലപരിശോധന നടത്താൻ ഒരുക്കം പൂർത്തിയായി. എട്ട് നിയോജകമണ്ഡലങ്ങളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള ജലഗുണനിലവാര പരിശോധനാ ലാബുകളാണ് ഒരുക്കിയത്. ഓരോ പഞ്ചായത്തിലും ഓരോ ഹയർ സെക്കൻഡറി സ്‌കൂളിൽ വീതമാണ് കെമിസ്ട്രി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ലാബ് ആരംഭിക്കുന്നത്.
ഹരിതകേരളം മിഷനും, പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലും സ്ഥാപിച്ചിട്ടുള്ള പരിശോധനാ ലാബുകൾ സ്ഥിരം സംവിധാനമായി പ്രവർത്തിപ്പിക്കും. നശിച്ചുകൊണ്ടിരിക്കുന്ന കിണറുകളെ തിരിച്ചു കൊണ്ടുവരാനും, ഉപയോഗിക്കാതെ കിടക്കുന്ന കിണർ ജലം ഉപയോഗിക്കാനും ഇത് സഹായകമാകും. പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം 18 ന് ദേശമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. മുൻ എം.എൽ.എ യു.ആർ പ്രദീപ് അനുവദിച്ച 13 ലക്ഷം രൂപയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് ചേലക്കര നിയോജകമണ്ഡലത്തിലെ 8 ജലഗുണനിലവാര പരിശോധന ലാബുകൾ സജ്ജമാക്കിയിട്ടുള്ളത്.
70% പരിശുദ്ധി
ജല ശുദ്ധിയുമായി ബന്ധപ്പെട്ട് പ്രധാനമായും നിറം, ഗന്ധം, പി.എച്ച് മൂല്യം, ലവണ സാന്നിദ്ധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖര പദാർത്ഥങ്ങളുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം തുടങ്ങി 70 ശതമാനത്തോളം പരിശുദ്ധി അറിയാം. പരിശോധനയിൽ കണ്ടെത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശം നിർദിഷ്ട ജല കാർഡിൽ രേഖപ്പെടുത്തും. എല്ലാ പരിശോധനാ ലാബുകളിലെയും റിപ്പോർട്ടുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും, അതത് പഞ്ചായത്തുകൾക്കും നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ജലഗുണപരിശോധന ലാബുകൾ
(നിയോജകമണ്ഡലം തിരിച്ച്)
ചാലക്കുടി 7
ചേലക്കര 8
ഗുരുവായൂർ 8
കുന്നംകുളം 7
മണലൂർ 8
ഒല്ലൂർ 6
പുതുക്കാട് 8
ഇരിങ്ങാലക്കുട 2
കിണർ ജലത്തിന് പുറമെ മറ്റ് ജലസ്രോതസുകളിലെയും ഗുണനിലവാരം തുടർന്ന് പരിശോധന നടത്തുന്ന കാര്യം ഹരിതകേരളം മിഷന്റെ ആലോചനയിലുണ്ട്. ജില്ലയിലെ ലാബുകളുടെ നിർമ്മാണപ്രവർത്തനം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷനാണ് നിർവഹിച്ചത് .
പി. എസ്. ജയകുമാർ
ജില്ലാ കോർഡിനേറ്റർ
ഹരിതകേരളം മിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |