വിഴിഞ്ഞം: പാഴ്‌വസ്തുക്കളിൽ നിന്ന് തോക്കുകൾ നിർമ്മിച്ച് 18 കാരൻ. വെങ്ങാനൂർ ഗൗരി നന്ദനത്തിൽ അജികുമാറിന്റെയും പ്രവീണയുടെയും മകൻ അഭിരാമാണ് (18) പാഴ്‌വസ്തുക്കളിൽ നിന്ന് തോക്കുകളുടെ മാതൃക നിർമ്മിക്കുന്നത്.
ബാല്യകാലം മുതലേ തോക്കുകളോടാണ് താത്പര്യം. ലോക്ക് ഡൗൺ സമയത്താണ് തോക്ക് നിർമ്മാണം ആരംഭിച്ചതെന്ന് അഭിരാം പറഞ്ഞു. കാർഡ്ബോഡും പെപ്പുകളും ശീതള പാനീയ കുപ്പികളുമൊക്കെയാണ് നിർമ്മാണ വസ്തുക്കൾ.
എൻ.പി.5, എം 416, എം. 34, എ.കെ 17 തുടങ്ങി അധുനിക പടച്ചട്ടയും ഗ്രനേഡും വയർലസ് സെറ്റുമെല്ലാം അഭിരാം നിർമ്മിച്ചു. തോക്കുകൾ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇംഗ്ലീഷ് സിനിമകളിൽ നിന്നുള്ള പ്രചോദനമാണ് തോക്ക് നിർമ്മാണത്തിനോട് താത്പര്യം കൂട്ടിയത്. തോക്ക് കൂടാതെ പഴയ ഡിഷ് ആന്റിന ഉപയോഗിച്ച് ക്യാപ്ടൻ അമേരിക്കൻ ഷീൽഡും റിമോർട്ട് ഉപയോഗിച്ച് പറപ്പിക്കാവുന്ന ഡ്രോണുമൊക്കെ നിർമ്മിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് പോളിടെക്നിക്കിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് അഭിരാം. നാലാം ക്ലാസുകാരനായ അനുജൻ അദ്വൈതാണ് സഹായി.
നിർമ്മാണ സമയത്ത് റൂമിൽ പ്രവേശനം അനിയന് മാത്രമാണെന്നും പൂർത്തിയായാൽ മാത്രമേ വീട്ടുകാർക്ക് കാണാൻ അനുവാദമുള്ളൂവെന്നും വീട്ടുകാർ പറഞ്ഞു. മിലിട്ടറിയിൽ നിന്ന് റിട്ടയർ ചെയ്ത അപ്പൂപ്പന്റെയും വല്യച്ഛന്റെയും ഇപ്പോൾ മിലിട്ടറിയിൽ ഡ്രൈവറായ മാമന്റെയും പാത പിൻതുടർന്ന് സൈന്യത്തിൽ ആർമറി വിഭാഗത്തിൽ ചേരണമെന്നാണ് ആഗ്രഹമെന്ന് അഭിരാം പറഞ്ഞു.
ഫോട്ടോ: പാഴ്‌വസ്തുക്കളിൽ നിന്ന് നിർമ്മിച്ച തോക്കുകളുമായി അഭിരാം. സമീപം അനുജൻ അദ്വൈത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |