റിട്ടേൺ നൽകാനുള്ള അന്തിമതീയതി ഡിസംബർ 31
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അന്തിമതീയതി (അസസ്‌മെന്റ് വർഷം 2021-22) അടുത്തിരിക്കേ, ഇതിനകം മൂന്നുകോടി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പ്രതിദിനം നാലുലക്ഷം റിട്ടേണുകളോളം ഫയൽ ചെയ്യപ്പെട്ടു. ഇനിയും റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഇ-മെയിൽ, എസ്.എം.എസ് എന്നിവ മുഖേന നികുതിവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡിസംബർ 31 ആണ് അവസാനതീയതി.
ഇനിയും നികുതി റിട്ടേൺ സമർപ്പിക്കാത്തവർ, അവസാനനിമിഷത്തിലെ തിരക്കൊഴിവാക്കാൻ ഉടൻ റിട്ടേൺ ഫയൽ ചെയ്യണമെന്ന് ധനമന്ത്രാലയം അഭ്യർത്ഥിച്ചു. റിട്ടേൺ സമർപ്പിച്ചവർ രേഖകളും കണക്കുകളും ഉറപ്പുവരുത്താനായി ഇ-ഫയലിംഗ് പോർട്ടലിലെ ഫോം26എ.എസ്, ആനുവൽ ഇൻഫർമേഷൻ സ്‌റ്റേറ്റ്മെന്റ് എന്നിവ പരിശോധിക്കണം. ഇതിനകം 2.69 കോടി നികുതി റിട്ടേണുകൾ ഇ-വെരിഫൈ ചെയ്‌തു. ഇതിൽ 2.28 കോടിയും ആധാർ അധിഷ്‌ഠിത ഒ.ടി.പി വഴിയായിരുന്നു. നികുതി റീഫണ്ട് ലഭിക്കുന്നതിലെ തടസങ്ങൾ ഒഴിവാക്കാൻ ബാങ്ക് അക്കൗണ്ടുമായി പാൻ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് നികുതിദായകർ ഉറപ്പാക്കണമെന്നും ധനമന്ത്രാലയം പറഞ്ഞു.
റിട്ടേണും വിഹിതവും
3.03 കോടി ആദായനികുതി റിട്ടേണുകളാണ് അസസ്‌മെന്റ് വർഷം 2021-22ലേക്കായി സമർപ്പിക്കപ്പെട്ടത്. ഇതിൽ 58.98 ശതമാനവും ഐ.ടി.ആർ1 ആണ്. ഐ.ടി.ആർ2 (8 ശതമാനം), ഐ.ടി.ആർ3 (8.7 ശതമാനം), ഐ.ടി.ആർ4 (23.12 ശതമാനം) എന്നിങ്ങനെയും സമർപ്പിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |