ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഒരാൾക്കും മഹാരാഷ്ട്രയിൽ ഏഴും പേർക്കും ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒൻപത് പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ ഒമിക്രോൺ കേസുകൾ 21 ആയി. കഴിഞ്ഞ ദിവസം ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ 37 കാരനായ ഇന്ത്യക്കാരനാണ് ജനിതക പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഒമിക്രോൺ കേസുകൾ എട്ടായി. ഇതിൽ നാല് പേർ വിദേശത്ത് നിന്നെത്തിയവരും മൂന്ന് പേർ ഇവരുടെ സമ്പർക്ക രോഗികളുമാണ്. ജയ്പൂർ സ്വദേശികൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയവരാണ്.
വിദേശത്ത് നിന്ന് ഡൽഹിയിലെത്തിയവരിൽ 17 പേർ കൊവിഡ് പൊസിറ്റീവായിരുന്നു. ഇവരുടെ സ്രവം ജനിതക ശ്രേണീകരണത്തിന് അയച്ചിരുന്നു. ഇതിൽ 12 പേരുടെ ഫലം ഇന്നലെ ലഭിച്ചപ്പോഴാണ് 37 കാരന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ബംഗളൂരു, മുംബയ്, ഗുജറാത്ത് എന്നീ സ്ഥലങ്ങൾക്ക് പിന്നാലെ ഡൽഹിയിലും ഒമിക്രോൺ എത്തിയിരിക്കയാണ്. ഇയാളുടെ സമ്പർക്ക വ്യക്തികളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ നില തൃപ്തികരമാണ്.
കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ 13 അന്താരാഷ്ട്ര യാത്രക്കാർ പോസിറ്റീവായിരുന്നു. ഇവരുടെ സാമ്പിളുകളും ജനിതക ശ്രേണീകരണത്തിന് അയച്ചു. കർണ്ണാടകയിലെ ജവഹർ നവോദയ വിദ്യാലയത്തിലെ 59 വിദ്യാർത്ഥികളും 10 ജീവനക്കാരും കൊവിഡ് പോസിറ്റീവായി. യു പിയിലെ ഷാജഹാൻ പൂരിലെത്തിയ 126 വിദേശ യാത്രക്കാരിൽ 86 പേരുടെ കൂടി സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്.
50 % പൂർണ്ണ വാക്സിനേഷൻ - കേന്ദ്രമന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ
പ്രായപൂർത്തിയായ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്ക് പൂർണ്ണ വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.മൻസൂഖ് മാണ്ഡ വ്യ പറഞ്ഞു. 84.8 ശതമാനത്തിന് ആദ്യ ഡോസ് നൽകി. ഇത് അഭിമാന നിമിഷമാണ്. രാജ്യത്തെ മൊത്തം വാക്സിനേഷൻ 127.61 കോടിയായി. ഈ വർഷം ജനുവരി 16നാണ് വാക്സിനേഷൻ തുടങ്ങിയത്. ഏപ്രിൽ, മേയ് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും നൽകി.
നഗരങ്ങളിൽ വ്യാപന
സാദ്ധ്യതയെന്ന്
ശാസ്ത്രജ്ഞൻ
ന്യൂഡൽഹി: പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഒമിക്രോൺ വ്യാപന സാദ്ധ്യതയെന്ന് മുൻ സി.എസ്.ഐ.ആർ ശാസ്ത്രജ്ഞൻ ഡോ.രാകേഷ് മിശ്ര പറഞ്ഞു.
വിദേശങ്ങളിൽ നിന്നെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരാണ് ഒമിക്രോണിന്റെ ഉറവിടമെന്നതാണ് കാരണം. വലിയ രോഗലക്ഷണങ്ങളില്ലാത്ത ഒമിക്രോൺ ജലദോഷ പനിയായി ആളുകൾ അവഗണിക്കാനാണ് സാദ്ധ്യത. 80 ശതമാനം പേരും രോഗലക്ഷണങ്ങൾ ഇല്ലാത്തവരായിരിക്കും. മണം നഷ്ടപ്പെടുകയോ ഓക്സിജൻ ലഭ്യത കുറയുകയോ ചെയ്യുന്നില്ല. അതു കൊണ്ട് തന്നെ ഉയർന്ന വ്യാപന സാദ്ധ്യത ഏറുകയാണ്. ഡെൽറ്റയേക്കാൾ വേഗതയിൽ ഇത് വ്യാപിക്കുമെന്നതാണ് ഭയപ്പെടാനുള്ളത്.
എന്നാൽ ഇന്ത്യൻ വാക്സിനുകൾ ഉൾപ്പെടെ ഒമിക്രോണിനെതിരെ ഫലപ്രദമാണെന്ന് ഡോ. മിശ്ര പറഞ്ഞു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക്സ് ആൻഡ് സൊസൈറ്റി ഡയറക്ടർ കൂടിയാണ് ഡോ.രാകേഷ് മിശ്ര.
നെടുമ്പാശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്;
ജിനോം പരിശോധന നടത്തും
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ റഷ്യൻ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടൻ ഹീത്രുവിൽ നിന്ന് ദുബായ് വഴി ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയ 25കാരന് വിമാനത്താവളത്തിൽ നടത്തിയ റാപിഡ് പി.സി.ആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ അമ്പലമുകളിലെ ഗവ. കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോൺ വകഭേദമാണോയെന്നറിയാൻ ജിനോം പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |