ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കാൻ കൂലി 100 രൂപ എന്ന തലക്കെട്ടിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ച കേരളകൗമുദിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ. ഇത്രയും ജനോപകാരപ്രദമായ ഒരു വാർത്ത ഈ അടുത്തകാലത്ത് ഏതെങ്കിലും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണ്.
ഇവിടെ ഗ്യാസ് ഏജൻസികളും വിതരണക്കാരായ ജീവനക്കാരും ചേർന്ന് വർഷങ്ങളായി തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. ഉപഭോക്താവിന്റെ അജ്ഞതയാണ് ഇവർ മുതലെടുക്കുന്നത്. എന്റെ വീട്ടിൽ ഗ്യാസ് നൽകുന്ന നഗരത്തിലെ ഒരു വിതരണ ഏജൻസി 909 രൂപയുടെ ഗ്യാസിന് 950 രൂപയാണ് വാങ്ങിയത്. തൊട്ടടുത്ത വീടുകളിൽ അന്വേഷിച്ചപ്പോൾ 950 മുതൽ 1000 രൂപ വരെ വാങ്ങിയതായി തെളിഞ്ഞു. ഗ്യാസ് ഏജൻസിയുടെ രണ്ട് കിലോമീറ്ററിനുള്ളിലാണ് എന്റെ വീട്. അഞ്ച് കിലോമീറ്റർ വരെയുള്ളവർക്ക് ഡെലിവറി ചാർജ് നൽകേണ്ടതില്ലെന്ന് എണ്ണക്കമ്പനികളെ ഉദ്ധരിച്ച് കേരളകൗമുദി എഴുതുന്നു. എത്ര വിലയേറിയ വിവരം. അതേപോലെ കിലോമീറ്റർ അനുസരിച്ച് പരമാവധി 30 രൂപ വരേ വാങ്ങാവൂ. ഇതിനേക്കാൾ വിലയേറിയ ഒരു വിവരം ഏജൻസിയിൽ നിന്ന് സിലിണ്ടർ എടുത്താൽ 27 രൂപ റിബേറ്റ്. ഇത് വായിച്ചപ്പോൾ അത്ഭുതപ്പെട്ടു. കാരണം രണ്ടുമാസം മുൻപ് ഞാൻ നേരിട്ട് ചെന്ന് ഗ്യാസ് എടുത്തു. ഒരു രൂപാ പോലും റിബേറ്റ് തന്നില്ല. ഈ തുക അവിടെയിരിക്കുന്ന മാനേജർ സ്വന്തമാക്കുമോ അതോ ഗ്യാസ് ഏജൻസിയുടെ ഉടമസ്ഥൻ വാങ്ങിച്ച് എടുക്കുമോ? അറിയില്ല. ഈ വാർത്ത കണ്ടയുടൻ ഒരു വിതരണക്കാരനോട് ചോദിച്ചപ്പോൾ ഞെട്ടിപ്പോയി. എത്ര രൂപ ഉപഭോക്താവിൽ നിന്ന് വാങ്ങിയാലും 20 രൂപ മാത്രമേ അയാൾ എടുക്കാവൂ. ബാക്കി തുക മാനേജരെ ഏല്പിക്കണം. അപ്പോൾ പ്രതിമാസം എത്ര ലക്ഷം രൂപയാണ് ഗ്യാസ് ഏജൻസികളും അവരുടെ ജീവനക്കാരും ചേർന്ന് ജനങ്ങളിൽ നിന്ന് പിഴിഞ്ഞ് എടുക്കുന്നത്. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ എണ്ണക്കമ്പനികൾ എന്താണ് ഈ കടുംവെട്ട് കണ്ട് മിണ്ടാതിരിക്കുന്നത്.
കേരളകൗമുദി കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വിവരങ്ങളും കണക്കുകളും പൊതുജനങ്ങളെ അറിയിക്കേണ്ട ബാദ്ധ്യത എണ്ണക്കമ്പനികൾക്ക് ഇല്ലേ? ഇനിയെങ്കിലും അത് ചെയ്തുകൂടെ? നമ്മുടെ പ്രധാനപ്പെട്ട പത്രങ്ങളിൽ പരസ്യം കൊടുക്കാമല്ലോ. കോടിക്കണക്കിന് രൂപ ദിവസേന ലാഭം ഉണ്ടാക്കുന്ന എണ്ണക്കമ്പനികൾക്ക് ഈ പരസ്യ ചെലവ് വളരെ നിസാരമല്ലേ? അല്ലെങ്കിൽ ബിറ്റ് നോട്ടീസ് തയ്യാറാക്കിയെങ്കിലും ഉപഭോക്താക്കളുടെ അടുത്ത് എത്തിച്ചുകൂടേ? ഗ്യാസ് ഏജൻസി ഓഫീസുകൾക്ക് മുമ്പിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച കണക്കുകളുടെ ബോർഡുകൾ സ്ഥാപിച്ചുകൂടേ. ഉപഭോക്താക്കളെ സഹായിക്കാനുള്ള ഇത്തരം കാര്യങ്ങൾ ചെയ്യാതെ ജനങ്ങളെ കൊള്ളയടിക്കാൻ എണ്ണക്കമ്പനികൾ ഇനിയും കൂട്ടുനില്ക്കരുത്. എന്തായാലും ഈ വാർത്തയിൽ എണ്ണക്കമ്പനികൾ പ്രതികരിക്കണം. ഈ കൊള്ള തടയാൻ എന്ത് നടപടികൾ സ്വീകരിക്കുമെന്നും കമ്പനികൾ പറഞ്ഞേ തീരൂ!
ഈ പ്രശ്നത്തിൽ നീതി നടപ്പാകുന്നതുവരെ കേരളകൗമുദി പോരാടുമെന്ന് വായനക്കാർക്ക് ഉത്തമ ബോദ്ധ്യമുണ്ട്.
സി.ആർ. രാജശേഖരൻപിള്ള
തിരുവനന്തപുരം
ഹോമിയോപ്പതിയെ അവഹേളിക്കരുത്
സംസ്ഥാനത്ത് സ്കൂൾ തുറന്ന അവസരത്തിൽ കുട്ടികൾക്ക് സർക്കാർ തലത്തിൽ ഹോമിയോപ്പതി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ അതിനെതിരായി ആധുനിക ചികിത്സാ രംഗത്തെ ഒരു കരൾ രോഗ വിദഗ്ദ്ധൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത സംഭവം നിർഭാഗ്യകരമായിപ്പോയി. ഹോമിയോപ്പതി ഔഷധങ്ങൾ കൊവിഡ് 19ന് പ്രായഭേദമന്യേ പ്രതിരോധത്തിനും ചികിത്സക്കും നൽകാൻ ഹൈക്കോടതി അനുവദിച്ചിട്ടുള്ളതുമാണ്.
ഹോമിയോപ്പതി മരുന്ന് വിഷമാണെന്നും അത് കരളിനെ മാരകമായി ബാധിക്കും എന്നതായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഹോമിയോപ്പതി മരുന്നുകൾ ആവർത്തന സിദ്ധാന്തം അനുസരിച്ചാണ് രോഗികൾക്ക് നൽകുന്നത്. അങ്ങനെ ആവർത്തിക്കപ്പെടുമ്പോൾ അവ നേർപ്പിക്കപ്പെടുകയും ഉണ്ടെന്ന് പറയപ്പെടുന്ന വിഷാംശം ഇല്ലാതാവുകയും ഔഷധഗുണം ഉണ്ടാകുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു.
അങ്ങനെയാണെങ്കിൽ ആധുനിക വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലും മറ്റ് ചികിത്സാ സമ്പ്രദായങ്ങളിലും വിഷാംശമുള്ള എത്രയോ ഔഷധങ്ങൾ വിഷാംശം ഉള്ള അവസ്ഥയിൽ തന്നെ രോഗികളിൽ പ്രയോഗിക്കപ്പെടുകയും പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനൊന്നും ആരും ഒരു പരാതിയും പറയുന്നില്ല. ഹോമിയോപ്പതിയുടെ കാര്യത്തിൽ മാത്രം എന്തിനാണീ എതിർപ്പ്?
കൊവിഡ് വന്നശേഷം ഹോമിയോപ്പതിയുടെ പ്രചാരം വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. കൊവിഡിന് ഇന്നുവരെ ആധുനിക വൈദ്യചികിത്സാ ശാസ്ത്രത്തിൽ ഫലപ്രദമായ ഒരു ഔഷധവും കണ്ടുപിടിച്ചിട്ടില്ല. അവരുടെ കൈവശമുള്ള വാക്സിൻ വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഹോമിയോ പ്രതിരോധ മരുന്നുകളും രോഗചികിത്സക്കുള്ള മരുന്നുകളും സർക്കാർ ഹോമിയോ ആശുപത്രികൾ മുഖേന സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളതും അവ ഫലപ്രദമാണെന്ന് തെളിഞ്ഞതുമാണ്.
ഹോമിയോപ്പതി പ്രതിരോധരോഗ ചികിത്സയ്ക്ക് കൊവിഡിനെതിരെ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കാമെന്ന് നേരത്തേതന്നെ ഹൈക്കോടതിയിൽ നിന്നും അനുകൂലമായ വിധിയും വന്നിരുന്നു. അതുപോലെതന്നെ ഇപ്പോൾ കരൾ രോഗവിദഗ്ദ്ധനായ ഡോക്ടർ ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരായി ഹോമിയോപ്പതിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി പ്രസ്താവവും ശ്ളാഘനീയമാണ്.
ആയതിനാൽ ആധുനിക വൈദ്യശാസ്ത്ര ചികിത്സാരംഗത്തെ മറ്റ് ഡോക്ടർമാരായുള്ള സുഹൃത്തുക്കൾ പൊതുജനങ്ങളെ ആശയ ചിന്താക്കുഴപ്പത്തിലാക്കാതിരിക്കുക. ഹോമിയോപ്പതിയുടെ മേന്മകളെപ്പറ്റി ശരിയാംവണ്ണം പഠിച്ചിട്ട് അതേപ്പറ്റി അഭിപ്രായം പറയാൻ ശ്രമിക്കൂ, ഹോമിയോപ്പതിയെ അവഹേളിക്കരുത്.
ഡോ.എ. മുഹമ്മദ് സലിം
ലൈഫ് മെമ്പർ
ഇന്ത്യൻ ഹോമിയോപ്പതിക്
മെഡിക്കൽ അസോസിയേഷൻ
കൊല്ലം ചാപ്റ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |