ലക്‌നൗ: പ്രാക്‌ടിക്കൽ പരീക്ഷയുണ്ടെന്ന പേരിൽ സ്‌കൂളിൽ വിളിച്ചുവരുത്തിയ 17 പെൺകുട്ടികളെ പ്രിൻസിപ്പലും കൂട്ടാളിയും ചേർന്ന് പീഡിപ്പിച്ചതായി പരാതി. നവംബർ 18ന് ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. അടുത്ത ദിവസം കുട്ടികൾക്ക് മറ്റൊരു സ്‌കൂളിൽ പ്രാക്‌ടിക്കൽ പരീക്ഷയുണ്ടെന്നും അതിന് തയ്യാറെടുക്കാനാണ് സ്‌പെഷ്യൽ ക്ളാസെന്ന് കുട്ടികളെ പ്രിൻസിപ്പൽ യോഗേഷ് വിശ്വസിപ്പിച്ചു. 29 കുട്ടികളുളള ക്ളാസിലെ 17 പെൺകുട്ടികളെ മാത്രമാണ് ഇയാൾ ക്ളാസിന് രാത്രി വിളിപ്പിച്ചത്.
കുട്ടികൾക്ക് കിച്‌ടി എന്ന വിഭവം പ്രിൻസിപ്പൽ തന്നെ ഉണ്ടാക്കിനൽകി. ഇതിൽ ലഹരിമരുന്ന് ഇയാൾ കലർത്തിയിരുന്നു. ഭക്ഷണം കഴിച്ചുടൻ ബോധരഹിതരായ കുട്ടികളെ ഇയാളും കൂട്ടാളിയും പീഡിപ്പിക്കുകയായിരുന്നു. ആദ്യം വിഭവം കുട്ടികൾ ഉണ്ടാക്കിയെങ്കിലും ഇത് ശരിയായില്ലെന്ന് പറഞ്ഞാണ് ഇയാൾ കിച്‌ടി ഉണ്ടാക്കിയതെന്ന് കുട്ടികൾ പറയുന്നു.
തങ്ങൾ 17 പേരുണ്ടായിരുന്നെന്നും എല്ലാവരെയും പ്രിൻസിപ്പൽ സാർ ലൈംഗികമായി ഉപദ്രവിച്ചെന്ന് പീഡനം നേരിട്ട ഒരു കുട്ടി അറിയിച്ചു. ഹിന്ദി പരീക്ഷയ്‌ക്കാണ് കുട്ടികൾക്ക് പ്രത്യേക പ്രാക്‌ടിക്കൽ ക്ളാസ് നടത്തിയത്. പീഡനവിവരം പുറത്തറിയാതിരിക്കാൻ പ്രിൻസിപ്പൽ പെൺകുട്ടികളുടെ മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നും പരാതിയുണ്ട്. സംഭവമുണ്ടായ ഉടൻ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകാനെത്തിയെങ്കിലും പൊലീസ് പരാതിയിൽ നടപടിയ്‌ക്ക് തയ്യാറായില്ല. പിന്നീട് സ്ഥലം എംഎൽഎ ഇടപെട്ടതോടെയാണ് പൊലീസ് പ്രിൻസിപ്പൽ യോഗേഷിനും ഇയാളുടെ കൂട്ടാളിക്കുമെതിരെ കേസെടുത്തത്.
യോഗേഷിനെ പിടികൂടാൻ അഞ്ച് പ്രത്യേക സംഘങ്ങളെ നിയമിച്ചതായി മുസഫർ നഗർ പൊലീസ് അറിയിച്ചു. ഇയാൾക്കും കൂട്ടാളിക്കുമെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |