കെട്ടിക്കിടക്കുന്നു 200 കോടിയുടെ വസ്ത്രങ്ങൾ
കണ്ണൂർ: വിദ്യാർത്ഥികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമല്ല, ആർക്കും വേണ്ടാത്ത ഒന്നായി കൈത്തറി വസ്ത്രങ്ങൾ മാറിയതോടെ അരലക്ഷത്തോളം വരുന്ന തൊഴിലാളികൾ ആത്മഹത്യാമുനമ്പിൽ. കൈത്തറിയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന വിവിധ സംഘങ്ങളിലായി കെട്ടിക്കിടക്കുന്നത് 200 കോടിയുടെ കൈത്തറി വസ്ത്രങ്ങളാണ്.സമരങ്ങളും പ്രക്ഷോഭങ്ങളും മുറയ്ക്ക് നടന്നിട്ടും ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ.
കൂലിയില്ലാത്തത് മിക്ക കുടുംബങ്ങളുടെയും താളം തെറ്റിയിരിക്കുകയാണ്. മീറ്ററിന് ചെറിയ തുകയാണ് നെയ്യുന്നതിന് നൽകുന്നതെങ്കിലും അതുപോലും കൃത്യമായി ലഭിക്കാത്തതിൽ തൊഴിലാളികൾ നിരാശരാണ്. സ്ത്രീകളാണ് കൂടുതലായും ഈ മേഖലയിൽ തൊഴിലെടുത്തുന്നത് ജില്ലയിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാർഗമാണ് കൈത്തറി വ്യവസായം.
മിനിമം വേതനവുമെത്തിയില്ല
മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ച മിനിമം വേതനം തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ഇതിനു പുറമെ മാസങ്ങളായുള്ള ഇൻസെന്റീവ് കുടിശികയും ഇവർക്ക് കിട്ടാനുണ്ട്.പതിറ്റാണ്ടുകളായി ഖാദി വ്യവസായ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ് കുടുംബ ചെലവുകൾ പോലും നടത്താനാകാതെ ബുദ്ധിമുട്ടിലായത്. നിർമ്മിക്കുന്ന തുണിത്തരങ്ങൾ തൊഴിലാളികൾ തന്നെ വിറ്റഴിച്ചാൽ മാത്രം വേതനം ലഭ്യമാക്കാമെന്നാണ് അധികൃതരുടെ പക്ഷം.
ഇതിനിടെ കണ്ണൂരിൽ നിന്ന് എൻ. എച്ച്.ഡി.സിയുടെ റീജയണൽ ഓഫീസ് ബംഗ്ളൂരിലേക്ക് മാറ്റിയതും ഇവരോട് കാണിച്ച കടുത്ത അവഗണനയുടെ തെളിവാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കൈത്തറി മേഖലയിൽ നിന്നു എടുത്തുകളഞ്ഞ സംസ്ഥാന, കേന്ദ്ര പദ്ധതികൾ പുനസ്ഥാപിക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹാന്റ് ലൂം വീവേഴ്സ് കോ- ഓപ്പറേറ്റീവ് അസോസിയേഷൻ ഭാരവാഹികൾ ധനമന്ത്രിക്ക് ഇന്നലെ നിവേദനം നൽകി.
കടലാസിൽ പ്രതിമാസം - 7500
കിട്ടുന്നത് - 2000
വേതനം പുതുക്കിയത്- 2018 ആഗസ്റ്റിൽ
മുഴുവൻ തുകയും ലഭിച്ചത്- 1 തവണ
തിരിച്ചടിയായി മാന്ദ്യം
ആഗോളവിപണിയിലെ തിരിച്ചടിയും കയറ്റുമതി കുറഞ്ഞതുമാണ് കൈത്തറി മേഖലയെ തകർച്ചയിലേയ്ക്ക് നയിക്കുന്നത്.2004ൽ കൈത്തറിയുടെ കയറ്റുമതി ചുങ്കം ഏകീകരിച്ചതോടെയാണ് കണ്ണൂർ കൈത്തറിയുടെ കഷ്ടകാലം തുടങ്ങുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിലവാരം കുറഞ്ഞ കൈത്തറി ഇനങ്ങൾ കുറഞ്ഞവിലയിൽ വിപണിയിലെത്തിയതോടെ കണ്ണൂർ കൈത്തറി കൂപ്പുകുത്തുകയായിരുന്നു. ഉത്സവസീസണുകളിൽ കൈത്തറി ഉത്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന റിബേറ്റ് തുകയും വർഷങ്ങളായി കുടിശ്ശികയാണ്.
പ്രതിഷേധ സംഗമം 15 ന്
കണ്ണൂർ: കേരളത്തിലെ കൈത്തറി സംഘങ്ങളും തൊഴിലാളികളും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അധികൃതർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള ഹാൻഡ് ലൂം വീവേഴ്സ് കോഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ. ആവശ്യമുന്നയിച്ച് 15ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അസോ. സെക്രട്ടറി കെ.വി. ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.യൂണിഫോം വകയിലുള്ള കൂലി പൂർണമായും അനുവദിക്കുക, നൂൽ ക്ഷാമം പരിഹരിക്കുക, ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ടി.പി. രവിയും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |