ന്യൂഡൽഹി: കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷ സഖ്യം നിലവിൽ സാദ്ധ്യമല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഇന്ന് നടത്തിയ കൂടികാഴ്ചക്കു ശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. പുതിയൊരു പ്രതിപക്ഷ സഖ്യം ഉണ്ടാക്കേണ്ട ആവശ്യം നിലവിലില്ലെന്നും അതേസമയം പ്രതിപക്ഷത്തിന്റെ മുഖം ആകേണ്ടത് ആരെന്നത് ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവസേന യു പി എ സഖ്യത്തിൽ ചേർന്നേക്കാമെന്ന ഊഹാപോഹങ്ങൾക്ക് ശക്തി പകരുന്നതാണ് സഞ്ജയ് റാവത്തിന്റെ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം അദ്ദേഹം നടത്തിയ പ്രസ്താവനയും. എന്നാൽ ശിവസേന പ്രതിപക്ഷ സഖ്യമായ യു പി എയിൽ ചേരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സഞ്ജയ് റാവത്ത് നൽകിയില്ല. അതിനെകുറിച്ചുള്ള തീരുമാനം എടുക്കേണ്ടത് ശിവസേന അദ്ധ്യക്ഷനായ ഉദ്ദവ് താക്കറെയാണെന്നും രാഹുൽ ഗാന്ധി അടുത്ത് തന്നെ മുംബയിൽ എത്തുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.
അതേസമയം മൂന്നാം മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി മുന്നോട്ട് പോകുകയാണെന്നാണ് വിവരം. മമതയ്ക്ക് പിന്തുണയുമായി മുൻ കർണാടക മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ കുമാരസ്വാമിയും മുന്നോട്ട് വന്നിട്ടുണ്ട്. മൂന്നാം മുന്നണി സാദ്ധ്യമാണെന്നും കോൺഗ്രസും ബി ജെ പിയും ഇല്ലാത്ത മുന്നണി 2024ൽ നിലവിൽ വരുമെന്നും കുമാരസ്വാമി പറഞ്ഞു. പ്രാദേശിക പാർട്ടികളാണ് ഇനി ഒരുമിക്കേണ്ടതെന്നും കോൺഗ്രസ് ഇല്ലാതെ തന്നെ ബി ജെ പിയെ നേരിടാൻ സാധിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |