കൊച്ചി: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമ്പിൾ സർവേ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് സമർപ്പിച്ച ഹർജിയിൽ മുന്നാക്ക സമുദായ കമ്മിഷന് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കമ്മിഷൻ ശുപാർശ ചെയ്ത സമഗ്ര സർവ്വേ എപ്പോൾ നടത്താൻ കഴിയുമെന്ന് അറിയിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു.
സാമ്പിൾ സർവേ അശാസ്ത്രീയമാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സമർപ്പിച്ച ഹർജിയിൽ പറയുന്നു.ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള അദ്ധ്യക്ഷനായ മുന്നാക്ക സമുദായ കമ്മിഷൻ 2019ൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സർവേ ശുപാർശ ചെയ്തത്. മുഴുവൻ സമുദായങ്ങളുടെയും സാമൂഹിക സാമ്പത്തിക സർവേ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടില്ല. അതിനാലാണ് സാമ്പിൾ സർവ്വേ നടത്തുന്നത്. കമ്മിഷന്റെ കാലാവധി അടുത്ത മാർച്ച് 13ന് അവസാനിക്കും. ഒരോ വാർഡിലും മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് വീടുകളിൽ നടത്തുന്ന സർവേയിൽ കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. ഇത്തരം വിവരങ്ങൾ സർക്കാരിന്റെ ഭാവി തീരുമാനങ്ങളെയും സ്വാധീനിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ നിർണയിക്കാൻ മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. ഹർജിയിൽ തീർപ്പാകും വരെ സർവേ നിറുത്തിവയ്ക്കണമെന്നാണ് ആവശ്യം. ഹർജി 13ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |