കൊച്ചി: അദ്ധ്യാപികയെ മാനസികരോഗിയായി ചിത്രീകരിച്ച് മക്കളെ അകറ്റാൻ ഭർത്താവ് ശ്രമിച്ചത് ശാസ്ത്രീയമായി പരിശോധിക്കാതെ അംഗീകരിച്ച സംസ്ഥാന ബാലാവകാശ കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി. വിവാഹ മോചനത്തിന് കേസ് നൽകിയതിന് പ്രതികാരമായി തന്റെ മകളെ ഭർത്താവ് മാനസികരോഗിയാക്കാൻ ശ്രമിച്ചെന്നാരോപിച്ച് കൊടുങ്ങല്ലൂർ സ്വദേശിനിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചതോടെയാണ് മകൾ വിവാഹ മോചനക്കേസ് നൽകിയതെന്ന് ഹർജിയിൽ പറയുന്നു. തുടർന്ന് ഭർത്താവ് മാനസികരോഗിയാക്കാൻ ശ്രമിച്ചു. മാനസികാരോഗ്യ നിയമ പ്രകാരം ഉത്തരവിന് മജിസ്‌ട്രേട്ട് കോടതിയെ ഭർത്താവ് സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. പിന്നീട് ബാലാവകാശ കമ്മിഷനെ സമീപിച്ചു. അദ്ധ്യാപികയുടേത് ഉൾവലിഞ്ഞ ജീവിതമാണെന്നും അഞ്ച് രുദ്രാക്ഷ മാലകൾ ധരിച്ചിട്ടുണ്ടെന്നും വിവിധ മതങ്ങളിലെ ദൈവങ്ങളുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപികയ്ക്ക് മനോരോഗ ചികിത്സ നൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. വാടകവീട്ടിൽ നിന്ന് മകളെ ചിലർ പിടിച്ചുകൊണ്ടുപോയി ആശുപത്രിയിലാക്കി. മകളെയും മരുമകനൊപ്പം കഴിയുന്ന പേരക്കുട്ടികളെയും വിട്ടുകിട്ടണമെന്നാണ് പിതാവ് ഹേബിയസ് കോർപ്പസ് ഹർജിയിൽ ആവശ്യപ്പെട്ടത്.
കമ്മിഷന്റേത് പരിധിവിട്ട നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു. ഡോക്ടർ മനോനില പരിശോധിക്കാതെ എങ്ങനെ ചികിത്സ ലഭ്യമാക്കുമെന്ന് കോടതി ചോദിച്ചു. കമ്മിഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത കോടതി, കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നേരത്തേ നിർദ്ദേശിച്ചിരുന്നു. അദ്ധ്യാപികയുമായി സംസാരിച്ച എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് , മാനസിക സമ്മർദ്ദമല്ലാതെ മറ്റു പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ടിൽ അറിയിച്ചിരുന്നു. കൂടുതൽ വിശദമായി സംസാരിക്കാൻ നിർദ്ദേശിച്ച കോടതി, വീട്ടമ്മയെയും കുട്ടികളെയും പിതാവിനൊപ്പം വിട്ടു. അദ്ധ്യാപികയ്ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച സ്‌കൂളിനോടും കാരണം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. അദ്ധ്യാപികയുടെയും കുട്ടികളുടെയും മൊഴിയെടുത്ത് അന്വേഷണം നടത്താൻ കൊടുങ്ങല്ലൂർ സി.ഐയോടും ചികിത്സാരേഖകൾ ഹാജരാക്കാൻ തൊടുപുഴയിലെ മാനസികരോഗാശുപത്രിയോടും ആവശ്യപ്പെട്ടു. രേഖകളും റിപ്പോർട്ടുകളും ലഭ്യമാക്കാൻ ഹർജി 16ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |