കൂനൂർ: കോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കനത്ത മൂടൽമഞ്ഞിലേക്ക് ഹെലികോപ്റ്റർ കടക്കുന്നുത് 19 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം നടക്കുന്നതിന് 14 സെക്കൻഡ് മുമ്പ് നാട്ടുകാരനായ ഒരാൾ ചിത്രീകരിച്ച വീഡിയോ ആണിത്. കോപ്റ്റർ പറന്നുപോകുന്ന ദൃശ്യമാണ് വീഡിയോയിൽ ആദ്യം. പിന്നാലെ കനത്ത മൂടൽ മഞ്ഞിലേക്ക് കോപ്റ്റർ കയറി. ഉടൻ തന്നെ അസ്വാഭാവികമായ ശബ്ദം കേട്ടു. 'തകർന്നുവീണോ..." എന്ന് ഒരാൾ തമിഴിൽ ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി വീണു എന്ന് മറ്റൊരാൾ പറയുന്നതും കേൾക്കാം. കോടമഞ്ഞിലേക്ക് കടന്നതിന് ശേഷമുള്ള നാല് സെക്കന്റിൽ എന്തു സംഭവിച്ചുവെന്നതാണ് വ്യക്തമാകേണ്ടത്.
ജനറൽ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ ലഖ്‌വിന്ദർ സിംഗ് ലിഡർ, സ്റ്റാഫ് ഒാഫീസർ ലഫ്. കേണൽ ഹർജിന്ദർ സിംഗ്, കോപ്ടർ പൈലറ്റ് വിംഗ് കമാൻഡർ പൃഥ്വീ സിംഗ് ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗ്, ജൂനിയർ വാറണ്ട് ഒാഫീസർമാരായ റാണാപ്രതാപ്ദാസ്, എ. ദിലീപ്, ഹവിൽദാർ സത്പാൽ റായ്, നായക് ഗുർസേവക് സിംഗ്, നായക് ജിതേന്ദ്ര കുമാർ, ലാൻസ് നായക്മാരായ വിവേക് കുമാർ, ബി. സായ്തേജ എന്നിവരാണ് മരിച്ചത്. റാവത്ത്, പത്നി എന്നിരടക്കം നാലു പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെത് ഡി.എൻ.എ പരിശോധനയ്‌ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അതീവ ഗുരുതരാവസ്ഥയിലുള്ള ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിനെ ബാംഗ്ളൂർ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |