തിരുവനന്തപുരം: മാളുകൾ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയങ്ങളിലെത്തുന്നവരിൽ നിന്ന് നിയവിരുദ്ധമായി പാർക്കിംഗ് ഫീസ് ഈടാക്കുന്നെന്ന പരാതിയിൽ നടപടി കടുപ്പിച്ച് നഗരസഭ. ഇത്തരം കെട്ടിട സമുച്ചയങ്ങൾക്ക് പാർക്കിംഗ് സൗകര്യം ആവശ്യമാണെന്ന് നഗരസഭ അറിയിച്ചു.
കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള പാർക്കിംഗ് ഏരിയയ്ക്ക് പാർക്കിംഗ് ഫീസ് നൽകേണ്ടതില്ല. ഇത്തരം പാർക്കിംഗ് ഏരിയ കെട്ടിടത്തിന്റെ അനുബന്ധ സൗകര്യങ്ങളുടെ ഭാഗമായി നിയമപരമായി തന്നെ നിലനിറുത്തണം. വലിയ മാളുകളിലും ആശുപത്രികളിലും പാർക്കിംഗ് സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് പണിയേണ്ടത്. പുറമെയുള്ള സ്ഥലത്ത് പാർക്കിംഗ് സൗകര്യമുണ്ടെങ്കിൽ അതിന് നഗരസഭയിൽ നിന്ന് അനുമതി വാങ്ങണം. ഇക്കാര്യം പാർക്കിംഗ് ഏരിയയിൽ പ്രദർശിപ്പിക്കുകയും വേണം.
ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് രൂപയും മറ്റ് വാഹനങ്ങൾക്ക് 10 രൂപയുമാണ് നഗരസഭ ഇത്തരം പാർക്കിംഗ് സ്ഥലത്തിന് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. നഗരസഭയിൽ നേരിട്ടെത്തിയും പരാതിപരിഹാര സെല്ല് വഴിയും പലരും പരാതി നൽകിയിട്ടുണ്ട്. ഇരുചക്ര വാഹനത്തിന് 10 മുതൽ 30 വരെയും മുച്ചക്ര വാഹനത്തിന് 40 മുതൽ 50 വരെയും കാറുകൾക്ക് 50 മുതൽ 70 വരെയും ഈടാക്കുന്ന കെട്ടിടങ്ങളുണ്ട്. ഇനി ഇത്തരം പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |