കോട്ടയം: ജില്ലയിൽ കൊക്കോ കൃഷിക്ക് പ്രിയമേറുന്നു. ഇടവിളയായാണ് കൊക്കോ കൂടുതലായി കൃഷി ചെയ്യുന്നത്. വർദ്ധിച്ച കൃഷിച്ചെലവും തൊഴിലാളികളുടെ ഉയർന്ന വേതനവും കാലാവസ്ഥാ വ്യതിയാനവും മറ്റും കർഷകരെ മറ്റ് കൃഷികളിൽ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കെയാണ് ഇതൊന്നും കാര്യമായി ബാധിക്കാത്ത കൊക്കോ കൃഷി വ്യാപകമാകുന്നത്. അതേസമയം കിഴക്കൻ മേഖല കൊക്കോ കൃഷിയിൽ നിന്ന് പിൻവാങ്ങി ഏലം കൃഷിയിലേക്ക് തിരിഞ്ഞു. തണുത്ത കാലാവസ്ഥയിൽ കായ്കൾക്ക് ചീയൽ രോഗം പിടിപെടുന്നതും ക്ഷുദ്ര ജീവികളുടെ ശല്യവുമാണ് അവിടത്തെ കർഷകരെ പിന്തിരിപ്പിക്കുന്നത്.
അധികം ഈർപ്പമില്ലാത്ത, നീർവാർച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. അതിനാൽ, ജില്ലയിൽ വാകത്താനം, തൃക്കോതമംഗലം, നെടുംകുന്നം തുടങ്ങിയ സ്ഥലങ്ങളിൽ കർഷകർ കൊക്കോ കൃഷി ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങൾ ഒഴികെ, മിക്ക പുരയിടങ്ങളിലും ഇടവിളയായും ഉണ്ട്. കൊക്കോയുടെ കുരു പാകി മുളപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് കൊക്കോയുടെ സീസൺ . ഡിസംബറോടെ കായ്ക്കാൻ തുടങ്ങും. കാഡ്‌ബൈറി കമ്പനി നേരിട്ടാണ് കൊക്കോ എടുക്കുന്നത്. മഴക്കാലത്ത് കൊക്കോ ഉണക്കിയെടുക്കാൻ സാധിക്കാതെ വരുന്നുവെന്നതാണ് പ്രധാന പ്രശ്നം. ഇത് കൊക്കോയുടെ വിലയെ പ്രതികൂലമായി ബാധിക്കുന്നതായി കർഷകർ പറയുന്നു.
പ്രത്യേക സ്ഥലമോ വളപ്രയോഗമോ ആവശ്യമില്ല
ഒരു ചെടി നട്ടാൽ മൂന്ന് വർഷം കൊണ്ട് കായ്ക്കും
അഞ്ച് വർഷമാകുമ്പോഴേയ്ക്കും സ്ഥിരവരുമാനം
കൃഷിക്ക് പ്രത്യേകം ജോലിക്കാരുടെ ആവശ്യമില്ല
മൂപ്പെത്തിയ കായകൾ ആർക്കും ശേഖരിക്കാം
തെങ്ങ്, റബർ എന്നിവയുടെ ഇടവിളയാക്കാം
പരിപ്പ് കിലാേയ്ക്ക് 180 രൂപ
പച്ച കൊക്കോ 48 രൂപ
'മുപ്പതു വർഷത്തോളമായി കൊക്കോ കൃഷി ചെയ്യുന്നുണ്ട്. നിലവിൽ ഒരേക്കറിൽ കൃഷിയുണ്ട്. പ്രത്യേകിച്ച് ജോലിക്കാരില്ല. മറ്റ് ചെലവുകൾ ഇല്ലാത്തതിനാൽ കൃഷി ആദായകരമാണ്. മഴ സീസണിൽ കായ്കൾ പൊഴിഞ്ഞു പോകുന്നത് വില കുറയാനിടയാക്കുന്നു.'
-എബ്രാഹം കോതകേരിൽ,കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |